തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ നഴ്‌സുമാരുടെ ഒഴിവ് നികത്താതെ ആരോഗ്യ വകുപ്പ്. നഴ്‌സിംങ് ഓഫീസർ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്ന് രണ്ട് വർഷം പിന്നിട്ടിട്ടും നിയമനം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ഇതുവരെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം നടത്തിയിട്ടുള്ളത്. റാങ്ക് പട്ടികയിൽ 7000 പേരുണ്ടായിട്ടും ജോലി ലഭിച്ചത് 479 പേർക്ക് മാത്രമാണ്.
പകർച്ചാവ്യാധികൾ വർദ്ധിച്ചതോടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണവും ക്രമാധീതമായി ഉയർന്നിട്ടുണ്ട്. എന്നിട്ടും നഴ്‌സുമാരുടെ ഒഴിവുനികത്തുന്നതിൽ ഗുരുതര അലംഭാവമാണ് സർക്കാർ നടത്തുന്നത്. സർക്കാർ ആശുപത്രികളിലെ നഴ്‌സുമാരുടെ അവസരങ്ങൾ നിഷേധിക്കുകയാണ് ആരോഗ്യ വകുപ്പ്. ആശുപത്രികളിലെ ഒഴിവുകൾ യഥാസമയം പിഎസ്‌സിയ്‌ക്ക് റിപ്പോർട്ട് ചെയ്യാൻ മെഡിക്കൽ ഓഫീസർ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
സർക്കാർ പുതിയ നിയമനങ്ങൾ നടത്താത്തത് കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. സർക്കാരിന്റെ ഈ അവഗണനയുടെ തത്ഫലമായാണ് മികച്ച ശമ്പളവും അവസരങ്ങളും തേടി കേരളത്തിൽ നിന്ന് നഴ്‌സുമാർ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്.
Comments