തിരുവനന്തപുരം: തങ്ങളുടെ സർവകലാശാലയിൽ നിഖിൽ തോമസ് പഠിച്ചിട്ടില്ലായെന്ന് കലിംഗ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കേരള സർവകലാശാല വിസി. നിഖിൽ തോമസ് കേരള സർവകലാശാലയെ വ്യാജരേഖ സമർപ്പിച്ച് പറ്റിച്ചിരിക്കുകയാണ്. ഉടൻ പോലീസിനെ അറിയിക്കും. നിയമ നടപടി സ്വീകരിക്കും. കോളേജിനെതിരെയും ഉചിതമായ നടപടിയെടുക്കുമെന്നും കേരള സർവകലാശാല വിസി പ്രൊഫ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.
എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കിയതോടെയാണ് വിഷയത്തിൽ കള്ളത്തരം പുറത്തുവരുന്നത്. നിഖിൽ തോമസ് എന്ന പേരിൽ സർവകലാശാലയിൽ ഒരു വിദ്യാർത്ഥി പോലും ഇതുവരെ പഠിച്ചിട്ടില്ലെന്നും വിശദമായി പരിശോധിച്ച ശേഷമാണ് പ്രതികരിക്കുന്നതെന്നും കലിംഗ സർവകലാശ രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞിരുന്നു. നിഖിലിനെതിരം വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തങ്ങളും എസ്എഫ്‌ഐ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ വ്യക്തമാക്കിയിരിക്കുന്നത്.
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒർജിനൽ ആണെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വ്യക്തമാക്കിയത്. താൻ നേരിട്ട് പരിശോധിച്ചുവെന്നും സർട്ടിഫിക്കറ്റ് ഒർജിനലാണെന്നും ആർഷോ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ അവകാശപ്പെട്ടിരുന്നു. കലിംഗ സർവകലാശാലയിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ലഭിച്ചതോടെ നിഖിൽ തോമസിനൊപ്പം ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്നത് എസ്എഫ്‌ഐ സംസ്ഥാന നേതാക്കളാണ്.
നിഖിൽ തോമസ് മൂന്നു വർഷവും കോളേജിൽ തന്നെയുണ്ടായിരുന്നതായി പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. കോഴ്‌സ് റദ്ദാക്കിയിരുന്നില്ല. നിഖിൽ കലിംഗയിൽ കോഴ്‌സ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Comments