ന്യൂഡൽഹി: ഇന്ത്യ നിലകൊള്ളുന്നത് സമാധാനത്തിന്റെ പക്ഷത്ത്. എന്നാൽ അതിർത്തിയിൽ സമാധാനമില്ലാതെ ചൈനയോട് നല്ല ബന്ധം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അന്താരാഷ്ട്ര അതിർത്തികൾ രാജ്യങ്ങൾ മാനിക്കണം. യുദ്ധം ഒന്നും പരിഹാരമല്ല, പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹിക്കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
തുടർച്ചയായി അതിർത്തിയിൽ ചൈനീസ് പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് കടുപ്പിച്ചത്. അതിർത്തിയിൽ സമാധാനം പുലരാതെ ചൈനയോട് അടുപ്പമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു. ഭാരതം അതിന്റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ പൂർണ്ണമായും സജ്ജവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുക്രെയ്ൻ റഷ്യ യുദ്ധത്തിൽ ഭാരതം സമാധാനത്തിന്റെ പക്ഷത്താണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ പ്രഥമ പരിഗണന സമാധാനമാണെന്ന് ലോകത്തിന് പൂർണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി വ്യക്തമാക്കി.സംഘർഷം അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുമുള്ള എല്ലാ യഥാർത്ഥ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. നാളെ യുഎൻ ആസ്ഥാനത്ത് യോഗാദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ടെസ്ല മേധാവി എലോൺ മസ്ക് ഉൾപ്പെടെയുള്ള നിരവധി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Comments