കാസർകോട്: വ്യാജ രേഖാ കേസിൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യാപേക്ഷതേടി മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. കാസർകോട് ജില്ലാ സെഷൻ കോടതിയിലാണ് വിദ്യ ജാമ്യാപേക്ഷ നൽകിയത്. വിദ്യയുടെ ജാമ്യ ഹർജി ഈ മാസം 24ന് കോടതി പരിഗണിക്കും. താൻ അവിവാഹിതയാണ്. ആ പരിഗണന നൽകണമെന്നും വിദ്യ ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹർജിയിൽ
അതേ സമയം പതിനാറാം ദിവസവും വിദ്യ ഒളിവിൽ തുടരുകയാണ്. അട്ടപ്പാടി കോളേജിൽ ജോലിക്കായി വ്യാജ രേഖ ചമച്ചെന്ന കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി സ്വീകരിച്ചത്. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണെതന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹർജിയിലുണ്ടായിരുന്നു. ജൂൺ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനഞ്ച് ദിവസമായി വിദ്യ ഒളിവിലാണ്. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും വിദ്യ അവിവാഹിതയാണെന്ന കാര്യം ചൂണ്ടികാട്ടിയിരുന്നു.
Comments