കേരളത്തിൽ വ്യാപകമായി സുനാമി ഇറച്ചി എത്തുന്നതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ മധുരയിൽ നിന്നും ട്രെയിൻ മാർഗമാണ് സുനാമി ഇറച്ചി കേരളത്തിലെത്തുന്നത്. കൊച്ചിയിൽ ഇറക്കുന്ന ഇറച്ചി തമ്മനത്തെ മൊത്തവിൽപ്പന കേന്ദ്രത്തിലെത്തിച്ചാണ് വിൽപ്പന. ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും തലപ്പൊക്കുകയാണ് സുനാമി ഇറച്ചിയും ദോഷങ്ങളും.
രണ്ട് തരത്തിലുള്ള മാംസമാണ് കേരളത്തിലെത്തുന്നത്. വൃത്തിയുള്ള സ്ഥലത്ത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് കശാപ്പ് ചെയ്ത് ഫ്രഷ് ആയതും കൃത്യമായി ഫ്രീസ് ചെയ്തുമായ മാംസം ആണ് ഒരുതരത്തിലുള്ള ഇറച്ചി. ചത്ത മൃഗങ്ങളുടെ അടക്കം ഇറച്ചി അപകടകരമായി വിപണിയിൽ എത്തിക്കുന്നതാണ് രണ്ടാമത്തെ തരം ഇറച്ചി. ഇത്തരത്തിൽ അശാസ്ത്രീയമായി രീതിയിൽ കശാപ്പ് ചെയ്യാത്ത മൃഗങ്ങളുടെ ഇറച്ചി വിപണിയിലെത്തിക്കുന്നതിനെയാണ് സുനാമി മീറ്റ് അല്ലെങ്കിൽ സുനാമി ഇറച്ചി എന്ന് പറയുന്നത്. വിലക്കുറവാണ് ഇതിന്റെ പ്രത്യേകത. അസുഖം ബാധിച്ച് ചത്ത മൃഗങ്ങളുടെ ഇറച്ചിയും ഇതിൽ ഉൾപ്പെടുന്നു.കോഴിയുടെതോ മറ്റ് മൃഗങ്ങളുടെയോ ഇറച്ചിയാകാം ഇത്.
കേരളത്തിൽ ഇറച്ചി വില കത്തി നിൽക്കുന്ന സാഹചര്യമായതിനാൽ സുനാമി ഇറച്ചി വിപണി കയ്യടക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ട് തന്നെ നാം ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സുനാമി ഇറച്ചിയുടെ ഉപയോഗം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നത്. നമ്മുക്ക് ലഭിക്കുമ്പോൾ ഈ ഇറച്ചി പകുതി അഴുകിയതും ചീഞ്ഞതുമായിരിക്കും. അതുകൊണ്ട് തന്നെ ഇവ കണ്ടെത്താൻ എളുപ്പമാണ്. ഇത് കഴിക്കുന്നത് വഴി രോഗം വരാനുള്ള സാദ്ധ്യതയേറെയാണ്. പനി. ഛർദ്ദി, വയറിന്റെ അസ്വസ്ഥത, വയറിളക്കം, ശ്വാസതടസം തുടങ്ങി നിരവധി ലക്ഷണങ്ങൾ തുടക്കത്തിലെ പ്രകടമാകുന്നു. ക്രമേണ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കും.
കേടായ മാംസം കഴിക്കുന്നത് അപകടകരമാണ്. ഭക്ഷ്യജന്യരോഗങ്ങൾക്ക് കാരണമാകുന്ന അതിഗുരുതരമായ ബാക്ടീരിയകളുടെ ആവാസവ്യവസ്ഥയാണ് ഇത്തരം ഇറച്ചി. ഇത് രക്തത്തിൽ കലർന്നാൽ ബാക്ടീരിയകളുടെ പ്രവർത്തനം മൂലം രക്തചംക്രമണത്തെ വരെ ബാധിക്കാം. സാൽമൊണല്ല, ഷിഗ ടോക്‌സിൻ ഉത്പാദിപ്പിക്കുന്ന ഇ.കോളി തുടങ്ങിയ ബാക്ടീരിയകളുടെ കേന്ദ്രമാണ് സുനാമി ഇറച്ചി.
കേടായ ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന ലിസ്റ്റീരിയ എന്ന ബാക്ടീരിയ ഗർഭം അലസുന്നതിന് പോലും കാരണമാകും. പനിയും പേശീവേദനയുമാണ് സാധാരണയായ ലക്ഷണം. വളറിളക്കത്തിനും ഓക്കാനത്തിനും ലിസ്റ്റീരിയ കാരണമാകുന്നു. സുനാമി ഇറച്ചി കഴിക്കുന്നവരിൽ സാൽമൊണല്ല ബാധിക്കാനും സാദ്ധ്യതയുണ്ട്. പനി, വളയറിളക്കം എന്നിവയാണ് ലക്ഷണം. ഇറച്ചി കഴിച്ച് 12 മുതൽ 72 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഇത് ഒരാഴ്ച വരെ നീണ്ട് നിൽക്കാമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ ചികിത്സയില്ലെങ്കിൽ രോഗം ഗുരുതരമാകാം.
ഇറച്ചി വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഏത് തരത്തിലുള്ള ഇറച്ചിയാണ് മാർക്കറ്റിൽ നിന്ന് ലഭിക്കുന്നതെന്ന് നാം ഉറപ്പുവരുത്തേണ്ടതാണ്.















