അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർദ്ധനവ് നായകളിൽ സ്വഭാവ വ്യതിയാനത്തിന് കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്. നായകൾ മനുഷ്യരെ ആക്രമിക്കുന്നതിന് പിന്നിൽ കാലാവസ്ഥയ്‌ക്കും പങ്കുണ്ടെന്നാണ് ഇതിൽ നിന്ന് വെളിവാകുന്നത്. നായകൾ മനുഷ്യരെ വ്യാപകമായി ആക്രമിക്കുന്ന പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. നേച്ചർ ജേണലിലാണ് ഹാർവാർഡ് സ്‌കൂൾ ഓഫ് ഹെൽത്തും ഹാർവാർഡ് മെഡിക്കൽ സ്‌കൂളും സംയുക്തമായി നടത്തിയ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷ താപനിലയും ഓസോൺ വാതക നിലയും നായകളുടെ ആക്രമണ നിരക്കിനെ സ്വാധീനിക്കുന്നതായി റിപ്പോർട്ടിലുണ്ട്. അൾട്രാവയലറ്റ് റേഡിയോഷൻ നിരക്കും നായകളുടെ കടിക്കാനുള്ള പ്രവണതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
അതിർത്തി സംരക്ഷണം, ഭക്ഷണം, ഇണയെ സ്വന്തമാക്കാൽ തുടങ്ങിയ ഘടകങ്ങൾ മൃഗങ്ങളെ പരസ്പരം ആക്രമിക്കുന്നതിൽ പ്രേരണയാകാറുണ്ട്. എന്നാൽ മനുഷ്യർക്ക് നേരെയുള്ള നായകളുടെ ആക്രമണത്തിൽ അന്തരീക്ഷ താപനിലയ്‌ക്ക് പ്രധാനപങ്കുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. റീസസ് കുരങ്ങുകൾ, എലികൾ, ചുണ്ടെലി എന്നിവയിലും ഇത്തരത്തിലുള്ള സ്വഭാവമാറ്റം കണ്ടുവരുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നഗരങ്ങളിൽ നടത്തിയ പഠനം സംബന്ധിച്ചാണ് റിപ്പോർട്ട്. 2009 മുതൽ 2018 വരെയുള്ള കാലയളവിൽ നായകളിൽ നിന്ന് മനുഷ്യർക്ക് നേർക്കുണ്ടായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ ഗവേഷണസംഘം പരിശോധിച്ചു. ചൂട് കൂടുതലുള്ള ദിവസങ്ങളിൽ നായകളുടെ ആക്രമണം വർദ്ധിക്കുന്നതായും മഴയുള്ള ദിവസങ്ങളിലും അവധി ദിവസങ്ങളിലും മനുഷ്യർക്ക് കടിയേറ്റ് സംഭവങ്ങൾ കുറഞ്ഞതായും ഗവേഷകസംഘം കണ്ടെത്തി.
അൾട്രാ വയലറ്റ് റേഡിയേഷൻ അധികമായി ഏൽക്കുന്ന സമയങ്ങളിൽ നായകളുടെ ശരീരത്തിൽ ലൈംഗിക സ്റ്റിറോയ്ഡുകളുടെ അളവ് വർദ്ധിക്കുന്നു. ഇതുവഴി നായകളെ ആക്രമാസ്‌ക്തരാക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഓസോൺ വാതകം മൃഗങ്ങളിലെ ശ്വസനത്തെ വിപരീതമായി ബാധിക്കുകയും അവയെ ആക്രമണക്കാരികളുമാക്കുന്നു. വായുവിലെ മലിനീകരണകാരികളുടെ അളവ് വർദ്ധിക്കുമ്പോൾ ശ്വസനപ്രക്രിയേയും തുടർന്ന് തലച്ചോറിന്റെ പ്രവർത്തനത്തേയും ബാധിക്കാമെന്നും സംഘം വിശദമാക്കുന്നു.















