പാലക്കാട്: വ്യാജരേഖക്കേസിൽ കെ.വിദ്യക്ക് കോടതി ജാമ്യം അനുവദിച്ച് മണ്ണാർക്കാട് കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ ഹാജരാക്കണമെന്നും ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കരുത്, ഒന്നിടവിട്ട ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.
തന്റെ ആരോഗ്യവും വയസും സ്ത്രീയാണെന്നുള്ളതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് വിദ്യ കോടതിയിൽ ആവശ്യപ്പെട്ടത്. മഹാരാജാസ് കോളേജിൽ നിന്ന് പിജിയ്‌ക്ക് റാങ്ക് നേടിയാണ് താൻ വിജയിച്ചത്. വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ല. തന്നെ മാദ്ധ്യമങ്ങൾക്ക് ഇട്ടുകൊടുക്കരുതെന്നും വിദ്യ ജാമ്യാപേക്ഷയിൽ പറഞ്ഞു.
എന്നാൽ വ്യാജരേഖയുണ്ടാക്കിയെന്ന് വിദ്യ സമ്മതിച്ചതായി പ്രോസിക്യൂട്ടർ വാദിച്ചു. ഈ വ്യാജരേഖ കേസ് വന്നപ്പോൾ നശിപ്പിച്ചുവെന്നും വിദ്യയുടെ മൊഴിയുണ്ടെന്നും അതിനാൽ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിന്റെ തുടക്കത്തിൽ വിദ്യ ഒളിവിൽ പോയെന്നും സർട്ടിഫിക്കറ്റിന്റെ ഒറിജനൽ അന്യായക്കാരിയുടെ കയ്യിലാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. വ്യാജ സർട്ടിഫിക്കറ്റ് എവിടെ ഉണ്ടാക്കി എന്നതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ നോട്ടീസ് നൽകാനായി വിദ്യ വീട്ടിലുണ്ടായിരുന്നില്ലെന്നായിരുന്നു എന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. പിടികൂടിയപ്പോൾ സുപ്രീം കോടതി നിർദ്ദേശം പൊലീസ് പാലിച്ചില്ലെന്നും വിദ്യ കുറ്റപ്പെടുത്തി. അർണേശ് കുമാർ കേസിലെ സുപ്രീംകോടതി വിധി കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നും അഭിഭാഷകൻ വാദിച്ചു. ചോദ്യം ചെയ്യലിനിടെ വിദ്യ കുറ്റം സമ്മതിച്ചതായാണ് ലഭിക്കുന്ന സൂചന.
Comments