പോപ്പ് രാജാവ് മൈക്കിൾ ജാക്സൺ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് 14 വർഷം. മനം മയക്കുന്ന സംഗീതവും നൃത്തവും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച കലാകാരന്‍ ദിസ് ഈസ് ഇറ്റ് എന്ന ആല്‍ബത്തിന്റെ പണിപ്പുരയിലിരിക്കുന്ന വേളയിലാണ് മരണപ്പെടുന്നത്. ആരാധകര്‍ക്കു വേണ്ടി അവസാനമായി ഒരു സ്റ്റേജ് ഷോ എന്ന ലക്ഷ്യത്തിനായി തയ്യാറെടുക്കുന്നതിനിടയിലാണ് 2009 ജൂണ്‍ 25ന് പുലര്‍ച്ചെ മൈക്കിള്‍ ജാക്‌സന്റെ മരണ വാർത്ത എത്തുന്നത്.
മൈക്കിൾ ജാക്സന്റെ മരണശേഷം പകരക്കാരനാകാൻ പലരും വന്നിരുന്നു. എന്നാൽ, ഈ ലോകത്ത് പോപ് ചക്രവര്‍ത്തി അന്നും ഇന്നും ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘ബീറ്റ് ഇറ്റ്’ പോലെ വേഗതയേറിയ താളവും ‘ഹീല്‍ ദ വേള്‍ഡ്’ പോലെ ചിന്തിപ്പിക്കുന്ന ഈണവും ഒരു പോലെ അവതരിപ്പിച്ചാണ് മൈക്കല്‍ ജാക്‌സന്‍ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറുന്നത്. നാല് പതിറ്റാണ്ട് നീണ്ട കലാജീവിതം. എണ്ണമറ്റ പുരസ്‌കാരങ്ങള്‍. നിരവധി റെക്കോഡുകള്‍. മൈക്കല്‍ ജോസഫ് ജാക്‌സണ്‍ എന്ന മൈക്കല്‍ ജാക്‌സണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഇടം അനന്യമാണ്. പദവിയും ആലവാരങ്ങളും അഴിച്ചുവെച്ച് ലോകത്തെ ഞെട്ടിച്ച് എംജെ അരങ്ങുവിട്ടിട്ട് പതിമൂന്ന് വര്‍ഷം കഴിയുന്നു.
1960 കളുടെ പകുതിയില്‍ ‘ദ ജാക്‌സണ്‍ 5’ എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1970 -കളുടെ അവസാനത്തോടെ ജാക്‌സന്‍ ജനപ്രിയനാകുന്നു. തുടർന്ന് പ്രണയം, വര്‍ണവിവേചനം, പരിസ്ഥിതി അവബോധം, ഏകാന്തത തുടങ്ങിയവയൊക്കെയായിരുന്നു ജാക്സണ്‍ തന്റെ ഗാനങ്ങളുടെ പ്രമേയമാക്കിയ പ്രധാന വിഷയങ്ങള്‍. 1991 ല്‍ പുറത്തിറങ്ങിയ ഡേയ്ഞ്ചറസ് എന്ന ആല്‍ബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി. സ്മൂത്ത് ക്രിമിനല്‍ എന്ന ഗാനത്തിന്റെ വീഡിയോക്ക് വേണ്ടി നിര്‍മിച്ച പ്രത്യേക ആന്റി ഗ്രാവിറ്റി ഷൂ വിന്റെ പേറ്റന്റ് ജാക്സന്റെ പേരിലാണ്. ബ്രസീലിലെ ഫവേലകളില്‍ ചിത്രീകരിച്ച ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ് എന്ന പ്രതിഷേധ ഗാനം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഹിറ്റ് ചാര്‍ട്ടുകളിലാണ് ഇന്നും.
മരണപ്പെട്ട സെലിബ്രിറ്റികളിലെ അതിസമ്പന്നന്മാരെക്കുറിച്ച് 2018 ല്‍ ഫോബ് മാസിക തയാറാക്കിയ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് മൈക്കിൾ ജാക്സന്റെ പേര്. 2009 ല്‍ ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചതാണ് മൈക്കല്‍ ജാക്‌സന്റെ മരണകാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ജാക്‌സന്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് മകള്‍ പാരീസിന്റെയും സഹോദരി ലാ ടോയയുടേയും പറഞ്ഞത്.















