കൊല്ലം: ആദ്യമായി സംവിധാനം നിർവഹിച്ച സിനിമ പ്രദർശനത്തിനെത്താനിരിക്കെ സംവിധായകന് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം. സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബൈജു പറവൂർ ആണ് ഇന്നലെ പുലർച്ചെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അന്തരിച്ചത്. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘സീക്രട്ട്’ എന്ന സിനിമ റിലീസിന് തയ്യാറെടുക്കവെയാണ് ബൈജുവിന്റെ വിയോഗം.
സിനിമയുടെ ചർച്ചകൾക്കായി കോഴിക്കോടെത്തിയ ബൈജു ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം കഴിച്ച് മടങ്ങവേ തിരികെ കാറോടിച്ച് വരുന്ന വഴി അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുന്നംകുളത്തെ ഭാര്യവീട്ടിൽ കയറി സമീപത്തുള്ള ഡോക്ടറെ കണ്ടതിന് ശേഷം ഭാര്യയുമൊത്ത് നോർത്ത് പറവൂരിലെ വീട്ടിലെത്തി. എന്നാൽ രാത്രിയായപ്പോഴേക്കും ആരോഗ്യ നില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെയോടെ മരിക്കുകയായിരുന്നു.
20 വർഷത്തോളമായി സിനിമാരംഗത്ത് സജീവസാന്നിദ്ധ്യമായ ബൈജു പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്. ധന്യം, മൈഥിലി, കൈതോലച്ചാത്തൻ എന്നിവയുൾപ്പെടെ 45-ൽ അധികം സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി അദ്ദേഹം പ്രവർത്തിച്ചു.
Comments