ടേക്ക് ഓഫിന് കാത്തുനിൽക്കവേ അമേരിക്കന്‍ എംബ്രയര്‍ E175 വിമാനത്തിന് മിന്നലേറ്റു. ഇന്നലെ ഉച്ച തിരിഞ്ഞ് ടേക്കോഫിന് നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് വിമാനത്തിന് മിന്നലേറ്റത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വെെറലാകുകയാണ്. വീഡിയോകളില്‍ വിമാനത്തിന്റെ ഏറ്റവും പുറകില്‍ ഉയര്‍ന്നു നില്ക്കുന്ന ഭാഗത്ത് മിന്നല്‍ വീഴുന്ന ദൃശ്യം വ്യക്തമാണ്. എന്നാൽ ഈ സമയം വിമാനത്തിന് ചുറ്റും വിചിത്രമായ ഒരു പ്രകാശം സെക്കന്റ് നേരത്തേക്ക് ദൃശ്യമായത് ഏറെ ആശങ്ക സൃഷ്ടിച്ചു.
അതേസമയം സംഭവത്തിൽ യാത്രക്കാര്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്ന് എയര്‍വേയ്സ് അറിയിച്ചു. അർക്കൻസാസ് വിമാനത്താവളത്തില്‍ വിമാനം ടേയ്ക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മിന്നല്‍ വീണത്. ഈ സമയത്ത് വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവസമയം എയര്‍പോര്‍ട്ടില്‍ മറ്റൊരു വിമാനത്തിനായി കാത്ത് നില്‍ക്കുകയായിരുന്ന ജേസണ്‍ വില്യം ഹാം എന്ന ക്യാമറാമാനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ‘അത് വിമാനത്തില്‍ അടിച്ചെന്ന് താന്‍ കരുതുന്നില്ലെന്ന്’ പറയുന്ന ഹാമിന്റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ പറഞ്ഞ് തീരും മുമ്പ് അടുത്ത മിന്നല്‍ വിമാനത്തിന്റെ വാലില്‍ പതിക്കുകയായിരുന്നു. വിമാനത്തിന് കുഴപ്പമൊന്നും ഉണ്ടായില്ലെന്നും നീണ്ട കാത്തിരിപ്പിന് ശേഷം അത് ടേയ്ക്കോഫ് ചെയ്തെന്നും ഹാം പിന്നീട് പറഞ്ഞു.
വലിയ ശബ്ദം ഉണ്ടായതോടെ സാങ്കേതിക വിദഗ്ദരെത്തി വിമാനം പരിശോധിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു. എന്നാൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിമാനം യാത്ര തുടര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ക്കന്‍സാസില്‍ അതിശക്തമായ മഴയും ചുഴലിക്കാറ്റും രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിന് മിന്നലേറ്റ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.
Comments