ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനെത്തുന്നവരുടെ പക്കൽ നിന്നും അമിത തുക ഈടാക്കുന്നതായി പരാതി. ആധാർ കാർഡും പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണെന്നിരിക്കെയാണ് ആവശ്യക്കാരെ മുതലെടുക്കുന്ന നടപടിയുമായി അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ആധാർ ലഭിച്ച് പത്ത് വർഷം കഴിഞ്ഞ് കാർഡിലെ വിവരങ്ങൾ പുതുക്കാനെത്തുന്നവരിൽ നിന്നാണ് നിശ്ചയിച്ചതിലും അധികം തുക ഫീസായി വാങ്ങുന്നത്.
കാർഡ് ലഭിച്ച് പത്ത് വർഷം കഴിഞ്ഞവരിൽ നിന്ന് തിരിച്ചറിയൽ രേഖയും വിലാസത്തിന്റെ രേഖയും മാത്രമാണ് സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടത്. ഇതിന് 50 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ചില അക്ഷയ കേന്ദ്രങ്ങളിൽ മറ്റ് വിവരങ്ങൾ കൂടി അപ്‌ലോഡ് ചെയ്ത് 100 രൂപയാണ് വാങ്ങുന്നത്. ഡോക്യുമെന്റ് അപ്‌ഡേഷന് എത്തുന്നവരിൽ നിന്ന് അവരുടെ അനുവാദമില്ലാതെ ബയോമെട്രിക് അപ്‌ഡേഷനും ആധാർ ലാമിനേഷനും നടത്തി 250 രൂപ വാങ്ങുന്ന കേന്ദ്രങ്ങളുമുണ്ട്. പരാതികൾ ഉയർന്നതോടെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ യുഐഡിഎഐ അധികൃതരുടെ മിന്നൽ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ആധാർ അനുബന്ധ പോസ്റ്ററുകൾ കേന്ദ്രത്തിൽ പതിക്കണമെന്നും സേവനങ്ങളുടെ ഫീസുകൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. ഡോക്യുമെന്റ് അപ്‌ഡേഷൻ ആധാർ മെഷീനിലൂടെ മാത്രമേ പാടുള്ളൂവെന്നും യുഐഡിഎഐ അധികൃതർ പറഞ്ഞു. ആധാറുമായി ബന്ധപ്പെട്ട ഓർഡറുകൾ ഫയലായി സൂക്ഷിക്കാനും ഓപ്പറേറ്റർ അല്ലാത്തവരെ ഉപയോഗിച്ച് ഡേറ്റാ എൻട്രി പാടില്ലെന്നും കർശന നിർദ്ദേശമുണ്ട്. ആധാർ പുതുക്കലിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ജൂൺ 30 വരെയാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. മൊബൈൽഫോൺ വഴി സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സമയപരിധിക്കുള്ളിൽ ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
Comments