തിരുവനന്തപുരം: ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തൽ കേരള രാഷ്‌ട്രീയത്തിൽ വലിയ ചർച്ചയ്‌ക്കാണ് വഴി തുറന്നിരിക്കുന്നത്. വൻകിടക്കാർ സമ്മാനിച്ച 2 കോടി 35 ലക്ഷം രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്നും ഇന്നോവ വാഹനത്തിന്റെ ഡിക്കിയിലിട്ട് ഒരു ഉന്നതനായ സിപിഎം നേതാവ് തിരുവനന്തപുരത്തേക്ക് കടത്തി എന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ശശിധരൻ എന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ആരോപണം അതീവ ഗൗരവമുള്ളതാണ്. തമാശയായി തള്ളിക്കളയാതെ ഏറ്റവും കാര്യക്ഷമമായ ഒരു ഏജൻസി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. സിപിഎം ഉന്നത നേതാവ് രണ്ടു കോടിയിൽപ്പരം രൂപ കൈതോലപായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോയെന്നാണ് ഫെയ്‌സ്ബുക്കിലൂടെ ശക്തിധരൻ വെളിപ്പെടുത്തിയത്. കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫിസിൽ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്?. ആരിൽ നിന്നാണ് ഈ പണം കിട്ടിയത്? ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടേ.
തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അറിയപ്പെടുന്നയാളാണ് ഉന്നതൻ. ഒരു സാധാരണ കർഷകന്റെ മകനായി ജനിച്ച നേതാവ് കോടീശ്വരനായതിന്റെ കച്ചവടക്കഥകൾ പുറത്തുവരണം. ശക്തിധരൻ സഖാവ് പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പത്രപ്രവർത്തകനും പാർട്ടി പ്രവർത്തകനുമാണ്. അതുകൊണ്ടു തന്നെ വെളിപ്പെടുത്തൽ ഏറെ ഗൗരവമുളളതാണ്. ഒളിച്ചുകടത്തുന്ന കൈതോലപ്പായകളും ബിരിയാണി ചെമ്പുകളുമാണ് സിപിഎം ഭരണത്തിന്റെ മുഖമുദ്ര. പിൻവാതിൽ നിയമനം + വ്യാജ സർട്ടിഫിക്കറ്റ് + കൈതോല പായ = എൽഡിഎഫ്.















