കോട്ടയം: വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി (ആർസിയുമായി) ബന്ധപ്പെട്ട സേവനങ്ങൾക്ക് സർവീസ് ചാർജ് ഇരട്ടിയാക്കി മോട്ടർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ഉത്തരവിറക്കാതെയും അറിയിപ്പ് നൽകാതെയുമാണ് നടപടി. ജൂൺ 27-ന് ഉച്ചയ്ക്ക് ഒരുമണി മുതൽ പുതുക്കിയ നിരക്ക് മോട്ടോർ വാഹന വകുപ്പ് ഈടാക്കാൻ ആരംഭിച്ചു. ഓൺലൈൻ മുഖേനയാണ് ഫീസ് അടയ്ക്കേണ്ടത്.
വാഹന വായ്പ സംബന്ധിച്ച വിവരം ആർസി ബുക്കിൽ രേഖപ്പെടുത്തുന്നതിനും പേര് മാറ്റുന്നതിനുമാണ് ചാർജ്ജ് കൂട്ടിയിരിക്കുന്നത്. ഇതിനായി 145 രൂപ സർവീസ് ചാർജ് ഉൾപ്പെടെ 1,990 രൂപയാണ് ജൂൺ 27-ന് ഉച്ചവരെ വാങ്ങിയിരുന്നത്. എന്നാൽ ബുധനാഴ്ച ഉച്ചമുതൽ സർവീസ് ചാർജ് 290 രൂപയാക്കിയതോടെ ഇനി അടയ്ക്കേണ്ട ഫീസ് 2,135 രൂപയാണ്.
പുതിയ കാർ വാങ്ങുന്നതിനുള്ള ആർസി ചാർജ് 700 രൂപയും ഇരുചക്രവാഹനത്തിന്റേത് 350 രൂപയുമാണ്. രണ്ട് വിഭാഗം വാഹനങ്ങൾക്കും 60 രൂപ വീതം സർവീസ് ചാർജും 45 രൂപ വീതം പോസ്റ്റൽ ചാർജ്ജും അധികമായി ഈടാക്കുന്നുണ്ട്. 60 രൂപ എന്നത് 120 രൂപയായി വർദ്ധിപ്പിക്കുകയായിരുന്നു. ഇതിനോടൊപ്പം മറ്റ് ആർസി സേവനങ്ങളിലെയും സർവീസ് ചചാർജ്ജിൽ വർദ്ധനവുണ്ട്. ആർസിയുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങൾക്കും ഫീസ് നിശ്ചയിച്ചിരിക്കുന്നത് കേന്ദ്ര സർക്കാരാണ്. എന്നാൽ ഈ ഉത്തരവിൽ പറയാത്ത ഫീസുകളാണ് സർവീസ് ചാർജ്ജ്, പോസ്റ്റൽ ചാർജ്ജ് തുടങ്ങിയവയിൽ സംസ്ഥാന സർക്കാർ ഈടാക്കിക്കൊണ്ടിരിക്കുന്നത്.
Comments