പാലക്കാട്; വാളയാറിൽ കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി അറസ്റ്റിലായ യുവതിയും കാമുകനും ഹണിട്രാപ്പിലടക്കം പ്രതികളെന്ന് പോലീസ്. രാത്രിയിൽ നടന്ന പരിശോധനയിൽ 62 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പോലീസിന്റെ വലയിൽ കുടുങ്ങുന്നത്. പിടിയിലായത് മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായ യുവതിയാണെന്നു പോലീസ് വ്യക്തമാക്കി.
തൃശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീനയാണ് (31) അറസ്റ്റിലായത്. ഇവർക്കൊപ്പം സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കൽ വീട്ടിൽ മുഹമ്മദ് റയീസിനെയും (31) അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ റിസോർട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാദ്ധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാർട്ടിയിലേക്കാണ് ഇവർ എംഡിഎംഎ കൊണ്ടുപോയതെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്നാണ് രാസ ലഹരിയെത്തിച്ച് ഡി.ജെ പാർട്ടികളിലടക്കം വ്യാപകമായി വിൽപ്പന നടത്തുന്നത്. ബെംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് രാസ ലഹരിയെത്തുന്നതെന്നാണ് വിവരം.ഷമീന 2019ൽ തിരുവമ്പാടി, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ ഹണി ട്രാപ് കേസിലും പ്രതിയാണ്. റിസോർട്ട് ഉടമയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. റിസോർട്ടിൽ കൂട്ടാളി സംഘത്തോടൊപ്പം മുറിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്.
മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങൾക്കു മുൻപാണ് ഇയാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. ബെംഗളൂരുവിൽനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുമായി ഇവർ എത്തിയ ആഡംബര ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസബ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലാകുകയായിരുന്നു. കസബ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
Comments