ബെംഗളുരു: ബെംഗളുരുവിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജെഡിഎസ്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. പട്‌നയിൽ നടന്ന യോഗത്തിൽ നിന്നും പാർട്ടി വിട്ടുനിന്നിരുന്നു.
തങ്ങളുടേത് ചെറിയ പാർട്ടിയാണ്. പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ പുനസംഘടന നടക്കും. തൽക്കാലം അതിൽ മാത്രമാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പട്‌നയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ബെംഗളുരുവിൽ നടക്കുന്ന യോഗത്തിലും പങ്കെടുക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
യൂണിഫോം സിവിൽ കോഡിൽ ഇപ്പോൾ നിലപാട് പറയാനില്ലെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡ പറഞ്ഞു. നിയമത്തിന്റെ കരട് ഇതുവരെ പുറത്തുവന്നിട്ടില്ല. കരട് അവതരിപ്പിച്ച ശേഷം വിഷയത്തിൽ നിലപാട് വ്യക്തമാക്കുമെന്നും ദേവഗൗഡ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വളരെ നാളായി ബിജെപി അനുകൂല നിലപാടാണ് ജെഡിഎസ് സ്വീകരിക്കുന്നത്. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ചപ്പോഴും ജെഡിഎസ് ബിജെപിയ്‌ക്ക് അനുകൂലമായി തീരുമാനമെടുത്തു. ദേവഗൗഡ നേരിട്ട് ചടങ്ങിൽ പങ്കെടുത്തിരുന്നു.
Comments