ടെഹ്‌റാൻ: കഴിഞ്ഞ ആറുമാസത്തിനിടെ ഇറാൻ കൊന്നൊടുക്കിയത് 354 പേരെയെന്ന് റിപ്പോർട്ട്. നോർവെ ആസ്ഥാനമായുള്ള ഇറാൻ ഹ്യുമൻ റൈറ്റ്‌സ് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. 206 പേരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് തൂക്കിലേറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാൻ വധിച്ചവരിൽ ആറ് സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂൺ വരെ 36 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.
ചൈനയ്‌ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് ഇറാൻ. 582 ജീവനുകളെയാണ് 2022-ൽ ഇറാൻ തൂക്കിലേറ്റിയത്. 2015-ന് ശേഷം ഏറ്റവുമധികം വധശിക്ഷ നടപ്പാക്കിയ വർഷമായിരുന്നു 2022. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമായാണ് ഭരണകൂടം പലപ്പോഴും തൂക്കുകയറിനെ കാണുന്നത്. പാർശ്വവത്കരിക്കപ്പെട്ടവരെയാണ് പലപ്പോഴും കൊന്നൊടുക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ കൊല്ലുന്നവരുടെ എണ്ണം 2022-നെ അപേക്ഷിച്ച് 126 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 20 ശതമാനത്തോളം വധശിക്ഷ നടപ്പാക്കിയത് സുന്നി ബലൂച് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെയാണെന്നും പേർഷ്യൻ വംശജരല്ലാത്തവർക്കെതിരെയാണ് അധികവും ശിക്ഷയ്‌ക്ക് ഇരയാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2022 സെപ്റ്റംബറിലാണ് ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാൻ സർക്കാരിന്റെ മതപോലീസ് 21-കാരി മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. യുവതി കസ്റ്റഡിയിലിരിക്കേ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനായി നിരവധി പേരെയാണ് ഭരണകൂടം കൊന്ന് തള്ളിയത്. സ്ത്രീകളും കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പൊതുവിടത്തിൽ സംസാരിക്കുന്നതിനും സമ്മേളിക്കുന്നും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും സർക്കാർ നിയന്ത്രണമേർപ്പെടുത്തി. വധശിക്ഷയ്‌ക്ക് പുറമേ ആയിരങ്ങളെയാണ് ചാട്ടവാറടിയ്‌ക്ക് വിധേയരാക്കുന്നത്.
പീഡനം, കൊലപാതകം, മതനിന്ദ, മതപരമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, ഹിജാബ്, ബുർഖ തുടങ്ങിയവ ധരിക്കാതെ പുറത്തിറങ്ങുക, പുരുഷന്മാർ ഇല്ലാതെ പുറത്തിറങ്ങുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെയാണ് കടുത്തശിക്ഷ നടപ്പിലാക്കുന്നത്. ഇറാനിലെ ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലിയാണ് രാജ്യത്ത് ഇത്തരം നിയമങ്ങൾ സൃഷ്ടിച്ചത്. നിരവധി അന്താരാഷ്‌ട്ര സംഘടനകളാണ് ഇതിനെ അപലപിച്ച് രംഗത്ത് വന്നിട്ടുള്ളത്.
Comments