ഫ്‌ളോറിഡ: കടലിലെ സഞ്ചരിക്കുന്ന നഗരമായ ‘ഐക്കൺ ഓഫ് ദി സീസ്’ കന്നിയാത്രയ്‌ക്ക് പുറപ്പെടാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് എന്ന പ്രത്യേകതയാണ് ഇതിനുള്ളത്. യു.എസിലെ റോയൽ കരീബിയൻ ഇന്റർനാഷണൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഐക്കൺ ഓഫ് ദി സീസ്. കപ്പലിന്റെ കടലിലുള്ള എല്ലാ പരീക്ഷണങ്ങളും പൂർത്തിയായി.
ഔദ്യോഗികമായി ഇത് നീറ്റിലിറക്കുന്നതോടെ ലോക റെക്കോർഡ് സ്വന്തമാക്കും. നീളത്തിൽ റോയൽ കരീബിയൻ കമ്പനിയുടെ തന്നെ ‘വണ്ടർ ഒാഫ് ദി സീസ്’ എന്ന പടകൂറ്റൻ ആഡംബര കപ്പൽ കരസ്ഥമാക്കിയ ലോക റെക്കോർഡ് ആയിരിക്കും ഐക്കൺ ഒാഫ് ദി സീസ് സ്വന്തമാക്കുക. കഴിഞ്ഞ വർഷം മാർച്ച് നാലിനായിരുന്നു വണ്ടർ ഓഫ് ദി സീസിന്റെ കന്നിയാത്ര നടന്നത്.
ഫിൻലാൻഡിൽ നിർമ്മാണം പൂർത്തീകരിച്ച ഐക്കൺ ഓഫ് ദി സീസിനെ ഒക്ടോബറിൽ റോയൽ കരീബിയൻ ഇന്റർനാഷണനലിന് കൈമാറും. അടുത്ത വർഷം ജനുവരിയിലാണ് കന്നിയാത്ര ആരംഭിക്കുക. ഫ്‌ളോറിഡയിലെ മയാമിയിൽ നിന്നുമായിരിക്കും യാത്ര ആരംഭിക്കുന്നത്. ഏഴ് രാത്രി നീളുന്നതാണ് ആദ്യ യാത്ര. ബഹമാസ് അടക്കം അഞ്ച് കരീബിയൻ തീരങ്ങൾ സന്ദർശിച്ചതിന് ശേഷമായിരിക്കും മയാമിയിലേയ്‌ക്കുള്ള മടക്കയാത്ര. ഇതിനോടകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു. ഒരാൾ ഏറ്റവും കുറഞ്ഞത് 4,732 ഡോളർ അതായത് 3,87,415 രൂപയാണ് സഞ്ചരിക്കുന്നതിനായി നൽകേണ്ടത്.
കപ്പലിന് 2,50,800 ടൺ ഭാരവും 1,198 അടി നീളവുമാണ് ഉള്ളത്. ഇതിൽ 2,350 ജീവനക്കാർ കന്നിയാത്രയുടെ ഭാഗമായി ഒപ്പമുണ്ടാകും. കൂടാതെ ഇതിൽ സഞ്ചരിക്കാവുന്ന പരമാവധി യാത്രികരുടെ എണ്ണം 7600 ആണ്. ഇതിൽ 20 ഡെക്കുകൾ, 2,805 സ്റ്റേറ്റ് റൂമുകൾ, 7 സ്വിമ്മിംഗ് പൂളുകൾ, ആറ് വാട്ടർ സ്ലൈഡുകൾ, 40 റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ ഉൾപ്പെടുന്നു. മണിക്കൂറിൽ 41 കിലോമീറ്ററാണ് ഇതിന്റെ വേഗത. 2022 ഏപ്രിലിൽ ആയിരുന്നു ഇതിന്റെ നിർമ്മാണം ആരംഭിയ്‌ക്കുന്നത്. ആദ്യമായി കടൽ പരീക്ഷണം നടത്തിയത് 2023 ജൂൺ 19-നായിരുന്നു. മെയർ ടൂർകു, ഫിൻലൻഡ് ആണ് നിർമ്മാതാക്കൾ.
Comments