സമുദ്ര നിഗൂഡതകൾ ഗ്രഹിക്കാൻ താത്പര്യപ്പെടുന്നവരാണ് നമ്മൾ മനുഷ്യർ. ലോകത്തിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലങ്ങളെ കുറിച്ചുള്ള വാർത്തകൾ വേറിട്ടു നിൽക്കുന്നതും അതുകൊണ്ടാണ്. ഇത്തരത്തിൽ ഉത്കണ്ഠാജനകമായ വാർത്തയാണ് കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിൽ നിന്നും വരുന്നത്.
ലാ പാൽമയിലെ നോഗൽസ് ബീച്ചിൽ കരയ്‌ക്കടിഞ്ഞ സ്‌പേം തിമിംഗലമാണ് വാർത്തയ്‌ക്കാധാരം. ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറിൽ നിന്ന് 44 കോടി രൂപ വിലമതിക്കുന്ന 9.5 കിലോ തൂക്കമുള്ള ആംബർഗ്രിസാണ് കണ്ടെത്തിയത്. ദഹന പ്രശ്‌നങ്ങളെ തുടർന്നാണ് തിമിംഗലം ചത്തതെന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ തിമിംഗലത്തിന്‌റെ വൻകുടൽ കീറിയപ്പോൾ ആംബർഗ്രിസ് കല്ല് കണ്ടെടുക്കുകയായിരുന്നു.
തിമിംഗലങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാത്തതു മൂലം അവ ശരീരത്തിൽ അടിഞ്ഞ് കൂടുകയും കാലക്രമേണ ദൃഢമാവുകയും ആംബർഗ്രിസ് കല്ല് രൂപപ്പെടുകയും ചെയ്യുന്നു. ഇത് അമിതമായി വളർന്നാൽ തിമിംഗലങ്ങളുടെ മരണത്തിനും കാരണമാവുന്നു. ഇപ്പോൾ കണ്ടെത്തിയ ആംബർഗ്രിസിന് വിപണിയിൽ 5.4 മില്യൺ ഡോളർ (44 കോടി രൂപയിലധികം) വിലയാണ് വരുന്നത്. ഇത് വിറ്റുകിട്ടുന്ന പണം, പാൽമയിൽ 2021-ലുണ്ടായ അഗ്‌നിപർവത സ്‌ഫോടനത്തിൽ ഇരകളായവർക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.
Comments