അത്യന്തം ആവേശകരമായ രണ്ടാം ടി20യില്‍ ബംഗ്ലാ വനിതകളെ തറപ്പറ്റിച്ച് ഇന്ത്യന്‍ പെണ്‍പടക്ക് ത്രസിപ്പിക്കുന്ന വിജയം. താരതമ്യേന ചെറിയ വിജയം ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ നിലം തൊടാന്‍ അനുവദിക്കാതെ ചുരുട്ടിക്കൂട്ടിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. എട്ടു റണ്‍സിനാണ് വനിതാ ടീമിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേടി. മൂന്നു വിക്കറ്റെടുത്ത ദീപ്തി ശര്‍മ്മയും രണ്ടുവിക്കറ്റ് നേടിയ മലയാളി താരം മിന്നുമണിയുമാണ് ബംഗ്ലാദേശ് നിരയുടെ നട്ടെല്ലൊടിച്ചത്. നിഗര്‍ സുല്‍ത്താന മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്ന ബാറ്റര്‍. രണ്ടാമതായി രണ്ടക്കം കടന്നത് എക്സ്ട്ര റണ്ണുകളായിരുന്നു.
ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റുമായി സുൽത്താന ഖതുൻ ബംഗ്ലാ നിരയിൽ തിളങ്ങി. 19 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യമായി ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച മലയാളി താരം മിന്നുമണി ബൗണ്ടറിഅടക്കം മൂന്ന് പന്തിൽ അഞ്ച് റൺസുമായി പുറത്താവാതെ നിന്നു.നേരിട്ട ആദ്യ പന്ത് തന്നെ മിന്നു ബൗണ്ടറി നേടിയിരുന്നു.
മിന്നു മണിയാണ് ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് നേടിയത്. രണ്ടാം ഓവർ എറിയാനെത്തിയ മിന്നു ഓവറിൽ റൺസൊന്നും വിട്ടുനൽകാതെ ഷമീമ സുൽത്താനയെ (5) പുറത്താക്കുകയായിരുന്നു. സഹ ഓപ്പണർ ഷതി റാണിയെ (5) ദീപ്തി ശർമയും മടക്കി.38 റൺസുമായി ബംഗ്ലാദേശ് ഇന്നിംഗിനെ മുന്നോട്ട് കൊണ്ടുപോയ നിഗർ സുൽത്താനയെ ദീപ്തി ശർമ്മ മടക്കിയതോടെ ബംഗ്ലാദേശിന്റെ തോൽവി ഏറെക്കുറെ പൂർത്തിയായിരുന്നു.
അവസാന ഓവറിൽ ജയിക്കാൻ പത്തു റൺസ് വേണമെന്നിരിക്കെ ക്യാപ്റ്റൻ പന്ത് നൽകിയത് ഷെഫാലി വർമ്മയ്ക്ക് ഒരു റൺ ഔട്ടടക്കം ആ ഓവറിൽ ഷെഫാലി നേടിയത് നാലു വിക്കറ്റുകൾ വിട്ടുനൽകിയകതാകട്ടെ ഒരു റണ്ണും. നാലോവർ എറിഞ്ഞ മിന്നു 9 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ദിപ്തി ശർമ്മയാണ് കളിയിലെ താരം. ബൗളർമാരാണ് വിജയം നൽകിയതെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു.
Comments