ബാങ്കോക്ക്: തായ്ലൻഡ് ആതിഥേയരാകുന്ന 24-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ജൂലൈ 16വരെ തലസ്ഥാനമായ ബാങ്കോക്കിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും മുന്നോടിയായിട്ടാണ് ഇന്ത്യൻ സംഘം ഏഷ്യൻ അത്‌ലറ്റിക്‌സിന് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം ചൈനയിൽ നടക്കേണ്ട ചാമ്പ്യൻഷിപ്പാണ് കോവിഡിനെ തുടർന്ന് തായല്ന്റിലേക്ക് മാറ്റിയത്. ഏറ്റവും മികച്ച മെഡൽ വേട്ട നടത്താനാണ് ഇന്ത്യൻ സംഘം ട്രാക്കിലേക്കിറങ്ങുന്നത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് ഏഷ്യൻ അത്‌ലറ്റിക്‌സ് ജേതാകൾക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്നാണ് മീറ്റിന്റെ പ്രധാന ആകർഷണം. 49 താരങ്ങളാണ് ഇന്ത്യൻ സംഘത്തിലുളളത്. ഷോട്ട്പുട്ട് താരവും സ്വർണമെഡൽ പ്രതീക്ഷയുമായ തജീന്ദർപാൽ സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യൻ സംഘത്തിൽ 7 മലയാളി താരങ്ങളുണ്ട്. ഇന്ത്യയുടെ പ്രതീക്ഷയായ ലോങ് ജമ്പ് താരം എം. ശ്രീശങ്കർ, മുഹമ്മദ് അജ്മൽ, ആൻസി സോജൻ, മുഹമ്മദ് അഫ്‌സൽ, ജിസ്‌ന മാത്യു, ജിൻസൺ ജോൺസൺ, അബ്ദുളള അബുബക്കർ, എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്‌ക്കുന്ന മലയാളി താരങ്ങൾ.
നൂറു മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ജ്യോതി യാരാജി, വനിതാ ജാവലിൻ താരം അന്നു റാണി, ഹെപ്റ്റാത്തലണിൽ മത്സരിക്കുന്ന സ്വപ്ന ബർമൻ, ഷോട്പുട്ട് താരം തേജീന്ദർപാൽ സിങ് എന്നിവരും ഇന്ത്യയുടെ സുവർണപ്രതീക്ഷകളാണ്. പുരുഷ ലോംഗ് ജംമ്പിൽ സീസണിലെ ലോകറാങ്കിംഗിൽ രണ്ടാമതുളള ശ്രീശങ്കറിന് വെല്ലുവിളിയായി ചൈനയുടെ ലോകചാമ്പ്യൻ ജിയാനൻ വാങും രംഗത്തുണ്ട്.
2019ൽ നടന്ന അവസാന ഏഷ്യൻ ഗെയിംസിൽ 2 സ്വർണ്ണം, 8 വെളളി, 5 വെങ്കലവും നേടിയ ഇന്ത്യ അഞ്ചാമതായിരുന്നു. 9 സ്വർണ്ണമടക്കം 27 മെഡലുകൾ നേടിയ 2017ലെ ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ മികച്ച പ്രകടനം കണ്ടത്.















