ന്യുഡൽഹി: ഓൺലൈൻ ഗെയിമിംഗ്, കുതിര പന്തയം, കാസിനോകൾ എന്നിവയ്‌ക്ക് ജിഎസ്ടി നിരക്ക് 28 ശതമാനമായി വർദ്ധിപ്പിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന 50-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മുഴുവൻ മൂല്യങ്ങളും കണക്കിലെടുത്താകും നികുതി നിരക്ക് നിർണയിക്കുകയെന്ന് നിർമലാ സീതാരാമൻ അറിയിച്ചു. എല്ലാ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കും ഇത് ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓൺലൈൻ ഗെയിമുകൾക്ക് നേരത്തെ 18 ശതമാനമായിരുന്നു ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നത്. അതേസമയം തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറയ്‌ക്കുകയും അർബുദമുൾപ്പെടെയുള്ള അപൂർവ രോഗങ്ങളുടെ മരുന്നുകൾക്കുള്ള ജിഎസ്ടി നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.















