ജൂലൈ ഏഴാം തീയതിയിൽ തുടങ്ങി എട്ടാംo തീയതി പുലർച്ചെ അവസാനിച്ച യാത്രയെപ്പറ്റിയാണ് എഴുതുന്നത്.(എഴുതുന്ന തീയതി July 9 ആണ്.)നാളെയാണ് അമർനാഥ് യാത്ര പോകേണ്ടത്.
“ന ത്വഹം കാമയേ രാജ്യം
നസ്വർഗ്ഗം ന പുനർഭവം
കാമയേ ദു:ഖതപ്താനാം
പ്രാണിനാം ആർത്തനാശനം”
വൈഷ്ണോ മാതാ എന്ന ഗുഹാക്ഷേത്രത്തിന്റെ കവാടത്തിൽ കയ്യിൽ കൊണ്ടുവന്ന പൂജാ സാധനങ്ങൾ ഏറ്റുവാങ്ങാൻ രണ്ടു മൂന്ന് പൂജാരികൾ ഇരിക്കുന്നത് കണ്ടു. അവർ അതു വാങ്ങി വയ്‌ക്കുകയും പൂജിച്ച വസ്തുക്കൾ തിരികെ കൊടുക്കുകയും ചെയ്യുന്നത് കണ്ടു. എനിക്ക് ഒന്നും കൊടുക്കാനില്ലാത്തവനായതിനാൽ ഞാൻ ഒന്നും കൊടുത്തില്ല. മുന്നോട്ട് നീങ്ങിയപ്പോൾ ആദ്യം കാണുന്നത് ഒരു നീരൊഴുക്കുള്ള ഗുഹയാണ്. (അപ്പാേഴാണ് എന്റെ കസിൻ ബ്രദർ ആയിരം രൂപ അവിടെ സമർപ്പിക്കുവാൻ തന്ന കാര്യം ഓർത്തത്. അതവിടെ സമർപ്പിച്ചു.)പ്രപഞ്ച മാതാവിനെ പ്രണമിച്ച് ഞങ്ങൾ ക്യൂവിൽ മുമ്പോട്ടു നീങ്ങി.
ആയിരക്കണക്കിനാളുകൾ എന്റെ പിന്നിൽ ക്യൂ നിൽക്കുമ്പോൾ ഞാൻ ഒരു സെക്കൻ്റിൽ അധികമെടുത്താൽ അത് മറ്റൊരാൾക്ക് അത് അസൗകര്യമാകുമെന്ന ചിന്തയാണ് യഥാർത്ഥ ആത്മീയത. പലരും സ്വന്തം മോക്ഷം മാത്രം കാംക്ഷിച്ച് എന്തൊക്കെയോ ചെയ്തു കൂട്ടുമ്പോൾ സർവ്വലോകത്തിനും ശാന്തിയുണ്ടാകട്ടെ എന്ന് ചിന്തിച്ച ഋഷി പരമ്പരയുടെ വാക്കുകളെയാണ് വിസ്മരിക്കുന്നത്. ഓരോ തീർത്ഥാടകനും ഇങ്ങനെ ചിന്തിക്കുമ്പോഴാണ് അതു തീർത്ഥാടനമാകുക. അല്ലാത്തപക്ഷം പിക്നിക്ക് ആകും. അതു കൊണ്ട് തനിക്കോ മറ്റുള്ളവർക്കോ യാതൊരു ഗുണവുമുണ്ടാകില്ല.കൈലാസയാത്രയായാലും വൈഷ്ണോദേവി യാത്രയായാലും ഒക്കെ നിരാകാരമായ സങ്കല്പത്തിലേക്കുള്ള കാൽവയ്പാണ്. സാകാര ഉപാസകനായിരുന്ന ശ്രീരാമകൃഷ്ണ ദേവൻ പോലും നിരാകാര ഉപാസനയ്‌ക്കുള്ള വഴിയിലേക്ക് വരാനിടയായി എന്നത് നാം മറന്നു കൂടാ. എല്ലാത്തിനും വഴികൾ തെളിഞ്ഞു വരുമെന്നത് എന്റെ അനുഭവമാണ്.
അവിടെ നിന്നും പുറപ്പെട്ട ക്യൂ എത്തിച്ചേർന്നത് വലിയ മൂന്ന് ഗുഹാ കവാടത്തിലേക്കാണ്. രണ്ട് കവാടങ്ങളിൽ No Entry എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു. ദുർഗ്ഗാ മാതാവിന്റെ വലിയൊരു വിഗ്രഹം കാണാം. ഇലക്ട്രിക് ലൈറ്റിന്റെ വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന രൂപം ആരുടെ മനസ്സിലും തങ്ങിനിൽക്കും.അതു കഴിഞ്ഞുള്ള ഗുഹയിൽ നിവർന്നു നടന്നു കയറാനുള്ള വഴിയുണ്ട്. നടുക്ക് സ്ഥാപിച്ചിരിക്കുന്ന സ്റ്റീൽ ബാറുകൾ entry – exit ക്യൂ – കളെ വേർതിരിക്കുന്നു. ഏതാനും മീറ്റർ എ.സി ഘടിപ്പിച്ച ആ ഗുഹയിലൂടെ നടക്കുമ്പോൾ ദേവിമാരുടെ രൂപമില്ലാത്ത എന്നാൽ മൂന്ന് ദേവി സങ്കല്പത്തിൽ (ഇതിനെപ്പറ്റി നേരത്തേ എഴുതിയതിനാൽ ആവർത്തിക്കുന്നില്ല.) ശിലകൾ മാത്രമാണ് അവിടെയുള്ളത്. ഏതാനും സെക്കൻ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഈ ദർശനത്തിനു വേണ്ടിയാണ് 365 ദിവസവും 24 മണിക്കൂറും ജനം ക്യൂ നിൽക്കുന്നത് എന്നതോർക്കുമ്പോഴാണ് അത്ഭുതം തോന്നേണ്ടത്. (കയ്യിൽ ഒരു നാളികേരം പിടിച്ച് സാഷ്ടാംഗ പ്രണാമം നടത്തിയ ശേഷം കയ്യിലിരിക്കുന്ന നാളികേരം താഴെ വച്ച് അവിടെ പാദം വച്ച് വീണ്ടും നമസ്കരിച്ചു കൊണ്ട് മല കയറുന്നവരെയും കാണുകയുണ്ടായി. കൈലാസ് യാത്രയിലും കയ്യിൽ ചെരുപ്പു ധരിച്ച് മഞ്ഞു വീണ വഴിയിൽ നമസ്ക്കരിച്ചു കൊണ്ട് കൈലാസപ്രദക്ഷിണം ചെയ്യുന്ന ടിബറ്റൻസിനെ ഞാൻ കണ്ടിട്ടുണ്ട്.)
പക്ഷേ ഇതിൽ അത്ഭുതത്തിന്റെ കാര്യമൊന്നുമില്ല. “പഞ്ചഭൂതാത്മകമിദം ശരീരം” എന്ന ഭാരതീയ സങ്കല്പത്തെ അരക്കിട്ടുറപ്പിക്കുകയാണ് ഈ തീർത്ഥാടനങ്ങൾ കൊണ്ട് നമ്മുടെ പൂർവ്വിക പരമ്പര ചെയ്തു വച്ചിരിക്കുന്നത്. (പൃഥ്യപ് തേജാേവായുരാകാശം എന്നതാണ് പഞ്ചഭൂതങ്ങൾ. പൃഥ്വി എന്നാൽ ഭൂമി, അപ് എന്നാൽ വെള്ളം തേജസ് എന്നാൽ അഗ്നി പിന്നെ വായു, ആകാശം. ഇങ്ങനെ അഞ്ചു വസ്തുക്കളെക്കൊണ്ടാണ് ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ശരീരവും ഇതേ വസ്തുക്കൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ഏതൊന്നു മലിനമായാലും ഈ ശരീരവും മലിനമാകും. ഈ ചിന്തയാണ് ഭാരതം മുന്നോട്ടു വയ്‌ക്കുന്നത്. അതു കൊണ്ടാണ് നമ്മൾക്ക് കല്ലിലും മണ്ണിലും മരത്തിലും മാത്രമല്ല സർവ്വതിലും ഈശ്വരനെ കാണാനാവുന്നത്.)
ഏതാനും സെക്കൻ്റുകൾ കൊണ്ട് കണ്ട കാഴ്ച മനസ്സിലേക്കാവാഹിച്ച് കണ്ണടച്ചപ്പോഴേക്കും സർവ്വാംഗ സുന്ദരിയും സർവ്വാഭരണ വിഭൂഷിതയും സുസ്മേരവദനയുമായ ജഗദംബയുടെ രൂപം മനോമുകുരത്തിൽ തെളിഞ്ഞു വന്നു. വാത്സല്യനിധിയായ അമ്മയുടെ പുഞ്ചിരിയിൽ മനം നിറഞ്ഞ് മടക്കയാത്രയിൽ എന്തെന്നില്ലാത്ത ആനന്ദമുണ്ടായി. ഒന്നും ആവശ്യപ്പെടാതെ എല്ലാം കണ്ടറിഞ്ഞു നൽകുന്ന ആ കൃപാകടാക്ഷത്തിന് നന്ദി പറയാൻ പോലും ഞാനർഹനല്ലല്ലോ എന്ന ചിന്തയോടെ വെളിയിലെത്തി.
കൂടെയുള്ളവരെ ആരും കാണുന്നില്ല. സമയമറിയില്ല. നാളു പക്കങ്ങളാഴ്ചകൾ ഓർമ്മയില്ല. ആനന്ദം പരമാനന്ദം അനുഭവിച്ച് പടികളിറങ്ങി താഴേക്ക് ചെല്ലുമ്പോൾ പ്രസാദ വിതരണ കൗണ്ടർ കണ്ടു. അമ്മയുടെ ചിത്രം മുദ്രണം ചെയ്ത ഒരു നാണയവും കഴിക്കാനുള്ള അല്പം പ്രസാദവും പായ്‌ക്കറ്റിലാക്കി ലഭിച്ചു. ആനന്ദാതിരേകത്തോടെ ഏറ്റുവാങ്ങി. പണ്ട് 25 പൈസ നാണയമായിരുന്നു പ്രസാദമായി തന്നിരുന്നത്. അത് പേഴ്സിൽ സൂക്ഷിക്കുന്നത് ഐശ്വര്യമാണെന്നൊക്കെയാണ് വിശ്വാസം. (എനിക്കിത്തരം വിശ്വാസമൊന്നുമില്ല. ഞാൻ ഒരു ഈശ്വരവിശ്വാസിയുമല്ല. “ഈശാവാസ്യമിദം സർവ്വം” എന്നാണ് ഈശാവാസ്യോപനിഷത്ത് പറയുന്നത്. ഈശ്വരനേയുള്ളു എന്നാണ്. എങ്കിൽപ്പിന്നെ എന്താണ് നാം ഈശ്വരനു കൊടുക്കുക. വിശ്വാസത്തിന്നു പകരം ഈശ്വരനുണ്ടെന്ന ഉറപ്പാണ് വേണ്ടത്. ഏത് കൂരിരിളിൽ ഇരുന്ന് എന്തു ചെയ്താലും അത് ഈശ്വരനെ ഒളിപ്പിക്കാനാവില്ല. അതു കൊണ്ട് ഈശ്വരനുണ്ടെന്ന ഉറപ്പോടെ ജീവിക്കുക എന്നതാണ് പ്രധാനം. ഈശ്വരവിശ്വാസവും ഈശ്വര ഭയവും പാശ്ചാത്യ സങ്കല്പത്തിൽ നിന്നും വന്നതാണ്.ഭാരതം ഈശ്വരവിശ്വാസം പ്രചരിപ്പിക്കുന്നില്ല. നമ്മുടെ പ്രാചീനർ സ്വർഗ്ഗം കാട്ടി മോഹിപ്പിക്കുകയോ, നരകം കാട്ടി പേടിപ്പിക്കുകയോ ചെയ്യാത്തവരാണ്. അവർക്ക് മുന്നിൽ പ്രണമിക്കുന്നു.)
വൈഷ്ണോദേവി ഷ്രൈൻ ബോർഡ് എല്ലാം സൗജന്യമായാണ് കൊടുക്കുന്നത്. കൂടുതൽ പ്രസാദം വേണ്ടവർക്ക് പണം കൊടുത്തു വാങ്ങാം. ഉണക്കിയ ആപ്പിളും, തേങ്ങാപ്പൂളും മലരുമൊക്കെയാണ് നിവേദ്യ വസ്തുക്കൾ. അതാണ് പ്രസാദമായി തരുന്നതും അതാണ്. (ഇവിടെയുള്ള സംവിധാനങ്ങളെപ്പറ്റി കേരളത്തിലെ ദേവസ്വം ബോർഡിന് പഠിക്കാനേറെയുണ്ട്.) നാളികേരം ദേവിക്ക് സമർപ്പിച്ചവർക്ക് ടോക്കൺ കൊടുത്തിട്ടുണ്ട്. അവർക്ക് ടോക്കൺ കൊടുത്ത് പ്രസാദമായി ലഭിക്കും. ആ കൗണ്ടറിന്റെ സമീപത്ത് എന്റെ സഹയാത്രികരെ കാത്തിരുന്നു. അല്പസമയത്തിനു ശേഷം അവർ എത്തിച്ചേർന്നു.
മടക്കയാത്ര എങ്ങനെയായിരിക്കണം എന്ന് ഞങ്ങൾ കൂടിയാലോചിച്ചു. 5 കി.മി.മുകളിലേക്ക് കയറിയാൽ ഭൈരവ ക്ഷേത്രത്തിലെത്താം. എന്നാൽ അവിടെ നിന്ന് കത്രയിലേക്ക് വേറെ വഴി പോകണം. പ്രീതിക്ക് ഇനി ഒരു ചുവടും കയറാനാവില്ലെന്നെനിക്കറിയാം. പ്രീതി താഴെക്കാത്തിരിക്കാമെന്ന് പറഞ്ഞെങ്കിലും ഒറ്റക്കാക്കി പോകാൻ മനസ്സില്ലാത്തതിനാൽ ഞങ്ങൾ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ലോക്കറിൽ സൂക്ഷിച്ച സാധനങ്ങൾ തിരിച്ചെടുത്ത് താക്കോൽ തിരികെ കൊടുത്ത് ഞങ്ങൾ താഴെയുള്ള ലോക്കർ പോയ്ൻ്റിൽ നിന്നും നിരവധി പടികൾ കയറി മുകളിലെത്തി. കാത്തു നിന്ന പ്രീതിയേയും കൂട്ടി ഭക്ഷണം കഴിക്കാൻ പുറപ്പെട്ടു. സൗജന്യ ഭക്ഷണശാലയിൽ നല്ല തിരക്കനുഭവപ്പെട്ടതിനാൽ അവിടെ നിന്നും കഴിക്കാൻ നിന്നില്ല. പ്രീതിക്ക് നടക്കാതെ താഴേക്കിറങ്ങാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് അന്വേഷിച്ചു. ഭൈരവ ക്ഷേത്രത്തിലേക്ക് പോകാൻ വിഞ്ച് (റോപ്പ് വേ) ഉണ്ടെന്നറിഞ്ഞു. അത് രാവിലെ മാത്രമേ തുറക്കുകയുള്ളു എന്നും അറിഞ്ഞു. നടന്നു തന്നെ തിരിച്ചിറങ്ങണമെന്ന ചിന്തയുമായി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി. മസാല ദോശയടക്കം സൗത്ത് ഇന്ത്യൻ ഭക്ഷണം ലഭ്യമാണ്. കേരളത്തിൽ ലഭ്യമായ ഈ ഭക്ഷണം ഉത്തരേന്ത്യയിൽ പോയി എന്തിനു കഴിക്കണമെന്ന എന്റെ ചോദ്യം മാനിച്ച് ഞങ്ങൾ ചോള ബട്ടൂരയും തക്കാളി സൂപ്പും ഓർഡർ ചെയ്തു. വിശാഖ് തൈര് വാങ്ങിയിരുന്നു. രാത്രിയിൽ തൈര് കഴിക്കേണ്ടിയിരുന്നില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും വാങ്ങിയ സാധനം കളയാതെ കഴിക്കാൻ പറഞ്ഞു. ഭക്ഷണശേഷം ഭൈരവനെ കാണാനാവാത്തതിനാൽ അങ്ങോട്ട് നോക്കി ഒന്നു തൊഴുത് താഴേക്കിറങ്ങി.
ഭക്ഷണം കഴിച്ചതോടെ പ്രീതി നവോന്മേഷം കൈവരിച്ചു. ഞങ്ങളോടൊപ്പം സ്പീഡിൽ താഴേക്കിറങ്ങിത്തുടങ്ങി. സമയം 11 മണി കഴിഞ്ഞിരിക്കുന്നു. പക്ഷേ ഏറെ സമയം കഴിയും മുമ്പേ പ്രീതിക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങി. 11 മണി കഴിഞ്ഞതിനാൽ എല്ലാ സർവീസുകളും അവസാനിച്ചിരിക്കുന്നു. നടക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല. ഇടക്ക് കുറച്ചു ദൂരം പ്രീതിക്ക് കുട്ടികളെ കൊണ്ടു പോകുന്ന വണ്ടി കിട്ടി. അതോടെ ഞങ്ങൾ അവർക്കൊപ്പം നല്ല വേഗതയിൽ നടന്നു തുടങ്ങി. 1200 രൂപ കൊടുത്തെങ്കിലും ഹിമകോട്ടിക്കു മുമ്പ് അവർ സർവ്വീസ് അവസാനിപ്പിച്ചു. വീണ്ടും നടപ്പു തന്നെ ശരണം. അതു കൊണ്ട് ഞങ്ങളും പതുക്കെയായി.
നാളെ ശിവ കോടിക്ക് പോകേണ്ടതാണ്. അല്പസമയമെങ്കിലുമൊന്ന് ഉറങ്ങണമെന്നുണ്ട്. സമയം ഒരു മണിയായി. വഴിയരികിൽ സ്ഥാപിച്ച ഒരു ഇരുമ്പു ചാരുകസേരയിൽ ചാരി തൊട്ടടുത്ത ഇരുമ്പു തൂണിൽ തല വച്ച് 20 മിനിട്ട് അർദ്ധമയക്കത്തിലേക്ക് പോയി. വീണ്ടും യാത്ര തുടർന്നു. പ്രീതിയുടെ യാത്ര തീരെ സാവധാനത്തിലായി. നേരം വെളുത്താലും മുറിയിലെത്താനാവില്ല എന്നു തോന്നി. 7 കി.മി. താഴെയെത്തിയപ്പോൾ ഒരു കുതിരക്കാരനെത്തി. അയാളുമായി സംസാരിച്ച് പ്രീതിയെ വിടാൻ തീരുമാനിച്ചു. അപ്പോഴും ജനം കയറി വരുന്നുണ്ട്. എന്നാലും കൂടെ വന്ന ഒരു സ്ത്രീയെ ഒറ്റയ്‌ക്ക് വിടാൻ മനസ്സനുവദിച്ചില്ല. ഞങ്ങളും കുതിരയെ എടുക്കാൻ തീരുമാനിച്ചു. (കുതിരപ്പുറത്ത് കയറി യാത്ര ചെയ്യുന്നതിന് ഞാൻ എതിരാണ്. പക്ഷേ ഇങ്ങനെയൊരു സാഹചര്യത്തിൽ മറ്റൊന്നും ചെയ്യാനാവില്ല.) ഞാനും തീരുമാനത്തിന് വഴങ്ങി. താഴെയെത്തുമ്പോൾ പുലർച്ചെ 3 മണിയായി. തലേന്ന് ഉച്ചയ്‌ക്ക് 1 മണിക്ക് തുടങ്ങിയ യാത്രയാണ്. യാത്ര അവസാനിക്കും മുമ്പ് നമ്മൾക്ക് ലഭിച്ച കാർഡും ടാഗും തിരികെ വാങ്ങുകയുണ്ടായി. (തിരികെ കൊടുക്കാത്തവർക്ക് 200 രൂപ കൊടുക്കേണ്ടി വരുമെന്ന് നേരത്തേ ഹോട്ടലുകാർ പറഞ്ഞിരുന്നു.)
ഞങ്ങൾ താമസിച്ച ബ്യൂസഫയറിൽ വിളിച്ച് വണ്ടി ആവശ്യപ്പെട്ടു. ഓട്ടോ വിളിച്ച് വരു എന്നൊക്കെ അവർ പറഞ്ഞെങ്കിലും പിന്നീട് മാരുതി ഒമ്നി വിട്ടു തന്നു. അതിൽ കയറി മുറിയിലെത്തി കിടക്കുമ്പോൾ സമയം നാലു മണി കഴിഞ്ഞു.നാളെ ശിവ കോടിയിലേക്ക് പോകാൻ തീരുമാനിച്ച് കിടക്കയിൽ കിടന്നതു മാത്രം അറിയാം. എല്ലാം മറന്നുറങ്ങി.
അടുത്ത ഭാഗം ശിവകോടി യാത്ര
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
Comments