ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 പര്യവേഷണത്തിന് ഒരുങ്ങുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപണം നടത്തുന്നത്. 2019-ൽ ചന്ദ്രയാൻ-2വിന്റെ ദൗത്യം സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഐഎസ്ആർഒ നടത്തുന്ന ശ്രമമാണ് ചന്ദ്രയാൻ-3. ഈ ദൗത്യം വിജയിക്കുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമെന്ന ചരിത്രം ചന്ദ്രയാൻ-3 നേടും.
ദൗത്യം വിജയകരമാകുന്ന പക്ഷം ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറ്റും എന്നതും ശ്രദ്ധേയമാണ്. ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ജനം ടിവിയോട് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാദിന്റെ വാക്കുകൾ
‘ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ ദൗത്യം. അതിന് ശേഷം അതിൽ നിന്നും ഒരു റോവർ പുറത്ത് വന്ന് അതും പരീക്ഷണം നടത്തണം. ചന്ദ്രനെ ദൂരെ ഇരുന്ന് പഠിക്കുന്നതിനെ റിമോർട്ട് സെൻസിംഗ് എന്നാണ് പറയുന്നത്. ചന്ദ്രയാൻ-1 ലൂടെയും,ചന്ദ്രയാൻ-2വിലൂടെയും അത് സാധ്യമായിട്ടുണ്ടായിരുന്നു. അതിലൂടെ നമ്മൾ ചന്ദ്രനെ നോക്കി പഠിച്ചിരുന്നു. എന്നാൽ ആ സ്ഥാനത്ത് ചെന്ന് തന്നെ ചന്ദ്രനെ പഠിക്കേണ്ടതുണ്ട്, അതിന് വേണ്ടിയാണ് ഇത്തവണത്തെ ചന്ദ്രയാൻ ദൗത്യം. അതിന് വേണ്ടിയാണ് സോഫ്റ്റ് ലാൻഡ് ചെയ്യുന്നത്. പ്രധാനമായും പഠിക്കുന്നത് ചന്ദ്രന്റെ ഉപരിതലത്തിലെ പൊടിയെക്കുറിച്ചാണ്. അതിനെ റെഗോലിയത്ത് എന്നാണ് പറയുന്നത്. ജിയോ ഫിസിക്കൽ പ്രോപ്പറ്റി, അതിന്റെ കണ്ടക്ടിവിറ്റി, തെർമ്മൽ കണ്ടക്ടിവിറ്റി, മാഗ്നറ്റിസം മുതലായവയെക്കുറിച്ചാണ് ഇത്തവണത്തെ ചന്ദ്രയാൻ ദൗത്യം.
ചന്ദ്രനിൽ അന്തരീക്ഷം ഇല്ല എന്നാണ് അറിയുന്നത്. എന്നാൽ, ചെറിയൊരു അന്തരീക്ഷം ഉണ്ടെന്നും അറിയാം. അതിനെക്കുറിച്ചും പഠിക്കേണ്ടത് ആവശ്യമായുണ്ട്. അതുപോലെ എന്തെല്ലാം കൊണ്ടാണ് ചന്ദ്രന്റെ ഉപരിതലം നിർമ്മിച്ചിരിക്കുന്നത്, അതും പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ചന്ദ്രനിൽ ഒരു ഉപകരണം ഇറക്കി ചില എക്സ്പിരിമെന്റാണ് ഉദ്ദേശിച്ചിരിക്കുന്നത്. പക്ഷേ, ഏറ്റവും പ്രധാനം മറ്റൊരു ഗ്രഹത്തിൽ നമ്മുടെ പേടകം വളരെ സേഫ് ആയി എത്തിക്കുക എന്ന പരീക്ഷണം തന്നെയാണ്.’- ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു
Comments