പത്തനംതിട്ട: ജില്ലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം. കോന്നി അതുമ്പുംകുളത്ത് കടുവയിറങ്ങി ആടിനെ കൊന്നു. വരിക്കാഞ്ഞേലിൽ അനിലിന്റെ ആടിനെയാണ് കടിച്ചുകൊന്നത്. കഴിഞ്ഞദിവസം അർദ്ധരാത്രിയായിരുന്നു ആക്രമണം. സംഭവത്തിൽ വനംവകുപ്പ് കടുവയ്‌ക്കായി തിരച്ചിൽ ആരംഭിച്ചു.
കാടുകളിൽ നിന്നും വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് പത്തനംതിട്ടയിലെ സ്ഥിരം കാഴ്ചയാണ്. വടശേരിക്കര ഭാഗത്ത് അടുത്തകാലത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവായിരുന്നു. നിരവധി വളർത്തുമൃഗങ്ങളെയാണ് വന്യമൃഗങ്ങൾ കൊലപ്പെടുത്തുന്നത്.
രണ്ടാഴ്ച മുമ്പാണ് ഒരു പുലിക്കുട്ടിയെ പത്തനംതിട്ടയിൽ നിന്നും കണ്ടെത്തിയത്. അതിനുമുമ്പ് രണ്ടു തവണ ഒരേ വീട്ടിൽ പുലി കയറിയിരുന്നു. കാട്ടിൽ നിന്നും നാട്ടിലേക്ക് എത്തുന്ന വന്യമൃഗങ്ങൾ ലക്ഷ്യമിടുന്നത് വളർത്തു മൃഗങ്ങളായ ആട്, പശു തുടങ്ങിയവയാണ്. വന്യജീവി ആക്രമണം തടയാൻ ഒരു വഴികളും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും വളരെ ഭീതിയോടെയാണ് വീടുകളിൽ താമസിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.















