തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ കർക്കടക പുലരിയിൽ ആനയൂട്ട്. 60ൽ അധികം ആനകളാണ് ഊട്ടിൽ പങ്കെടുത്തത്. ആനയൂട്ടിനോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. രാവിലെ അഞ്ചിന് തന്ത്രി പുലിയന്നൂർ ശങ്കരൻ നാരായണൻ നമ്പൂതിരി ഗണപതിഹോമത്തിന് തിരിതെളിച്ചു. തുടർന്ന് വടക്കുംനാഥ ക്ഷേത്രം മേൽശാന്തി തിരുവമ്പാടി ദേവസ്വം പിടിയാന ലക്ഷ്മിക്ക് ആദ്യ ഉരുള നൽകി ചടങ്ങിന് തുടക്കം കുറിച്ചു.
വടക്കുംനാഥ ക്ഷേത്രത്തിൽ ഐശ്വര്യങ്ങളുടെ ദേവനായി ആരാധിയ്‌ക്കുന്ന ഗണപതി ഭഗവാന്റെ പ്രീതിക്കായാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തിവരുന്നത്.
12,000 നാളികേരം, 1500 കിലോ അവിൽ, 250 കിലോ മലർ, 100 കിലോ എള്ള്, 500 കിലോ നെയ്യ്, 100 കിലോ തേങ്ങ, ഗണപതി നാരങ്ങ, കരിമ്പ് എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ ആയി ഉപയോഗിച്ചിട്ടുള്ളത്. രാവിലെ ഒൻപതരയോടെ മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള തിരുവമ്പാടി ലക്ഷ്മിക്ക് നൽകിയതോടെയാണ് നാല്പത്തി ഒന്നാമത് ആനയൂട്ടിന് തുടക്കമായത്.
ഏകഛത്രാധിപതി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ, എറണാകുളം ശിവകുമാർ തുടങ്ങി 60നടുത്ത് ഗജവീരന്മാരും 5 ഗജറാണികളും ആനയൂട്ടിൽ പങ്കെടുത്തു. 500 കിലോ അരിയുടെ ചോറ് ശർക്കര, നെയ്യ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്തുള്ള ഉരുളകളാണ് ആനകൾക്ക് നൽകിയത്. ആനവട്ടവും വെഞ്ചാമരങ്ങളൊന്നുമില്ലാതെ വടക്കുംനാഥന്റെ മുന്നിൽ യഥാർത്ഥ കരിവീരച്ചന്തം കാണാനെത്തിയത് ആയിരക്കണക്കിന് ഭക്തജനങ്ങളാണ്. ഇനി കർക്കിടകമാസത്തിൽ ഗജവീരന്മാർക്ക് സുഖചികിത്സയാണ്. ദേവസ്വം ഭാരവാഹികൾക്കൊപ്പം മന്ത്രി കെ രാധാകൃഷ്ണനും ആനയൂട്ടിൽ പങ്കെടുത്തു.















