സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ പരസ്യവരുമാനത്തിലെ പകുതിയോളവും നഷ്ടമായെന്ന് ഇലോൺമസ്ക്. കനത്ത കടബാധ്യതയും പരസ്യ വരുമാനത്തിൽ ഏകദേശം 50 ശതമാനം ഇടിവും ഉണ്ടായതിനാൽ ട്വിറ്ററിലേക്ക് ഇപ്പോഴും പണം നിക്ഷേപിക്കേണ്ട അവസ്ഥയാണെന്നും മസ്ക് പറയുന്നു.
ജൂൺ മാസത്തിൽ താൻ കരുതിയതുപോലുള്ള വർദ്ധനവ് ലഭിച്ചില്ലെന്നും ജൂലൈ മാസത്തിൽ കുറച്ച് കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നും മസ്ക് വ്യക്തമാക്കി. ചെലവ് ചുരുക്കാനുള്ള ശ്രമത്തിൽ 2022-ൽ ചുമതലയേറ്റപ്പോൾ ട്വിറ്ററിലെ 7,500 ജീവനക്കാരിൽ പകുതിയോളം പേരെയും മസ്‌ക് പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിനായിരുന്നു ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇതോടെ മസ്‌ക് ട്വിറ്ററിൽ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം നിരവധി മുൻനിര പരസ്യദാതാക്കൾ പ്ലാറ്റ്‌ഫോമിലെ ചെലവ് താൽക്കാലികമായി നിർത്തുകയും ചെയ്തു. അതേസമയം, ഈ വർഷമാദ്യം, ട്വിറ്ററിനെ ഉപേക്ഷിച്ച പരസ്യദാതാക്കളിൽ പലരും തിരിച്ചെത്തിയിട്ടുണ്ടെന്നും മസ്ക് വ്യക്തമാക്കി.
മാർക്ക് സക്കർബർഗിന്റെ മെറ്റ പുതിയ ആപ്ലിക്കേഷനായ ത്രെഡ്സ് പുറത്തിറക്കിയിരുന്നു. ട്വിറ്ററിന്റെ എതിരാളി എന്ന രീതിയിലാണ് ത്രെഡ്‌സിനെ പലരും നോക്കിക്കണ്ടത്. ത്രെഡ്‌സ് ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 150 ദശലക്ഷം പേർ ഉപയോഗിച്ച് തുടങ്ങി. ട്വിറ്ററിൽ വന്ന മാറ്റങ്ങൾ ഉപയോക്താക്കളെ അസ്വസ്ഥരാക്കുന്നുണ്ടെന്നതാണ് ധാരാളമാളുകൾ ത്രെഡ്സിനെ സമീപിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ട്വിറ്ററിൽ പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമീടാക്കി തുടങ്ങിയതുമൊക്കെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Comments