തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് അദ്ധ്യക്ഷനായ ജൂറിയാണ് ഇത്തവണ അവാർഡുകൾ നിശ്ചയിക്കുന്നത്.
മമ്മൂട്ടി- ലിജോ ജോസ് ടീമിന്റെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പൻ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന. ജൂറിയിൽ ഗൗതം ഘോഷിനൊപ്പം നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണുള്ളത്.
ഇത്തവണ മത്സര രംഗത്ത് 154 സിനിമകളാണുള്ളത്. 2021ല്‍ 142ഉം കൊറോണ ബാധിച്ച 2020ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.















