തിരുവനന്തപുരം: ചന്ദ്രയാൻ-3-യുടെ ഭ്രമണപഥം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും ഉയർത്തും. നിലവിൽ ഭൂമിയിൽ നിന്ന് 41,603 കിലോമീറ്റർ അകലെയും 226 കിലോമീറ്റർ അടുത്തും വരുന്ന ഭ്രമണപഥത്തിലൂടെയാണ് ചന്ദ്രയാൻ ഭൂമിയെ വലം വയ്ക്കുന്നത്. ദീർഘ വൃത്താകൃതിയിൽ ആണിത് കാണപ്പെടുന്നത്. പതിനഞ്ച് മണിക്കൂറിൽ ഒരു തവണയാണ് ഭൂമിയെ ചുറ്റി വരിക.
പേടകത്തിലെ ഇന്ധനം നിശ്ചിത അളവിൽ നിശ്ചിത സമയത്തേക്ക് ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തുക. ഇത് ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രിക് കേന്ദ്രത്തിൽ നിന്നാകും നിർവ്വഹിക്കുക. ഈ മാസം 20,25 തീയതികളിൽ ഭ്രമണപഥം വീണ്ടും ഉയർത്തും. ഭൂമിയിൽ നിന്ന് പരമാവധി ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചതിന് ശേഷം ഓഗസ്റ്റ് ഒന്നോടെയാകും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റുക.
ചന്ദ്രയാൻ-3യുടെ ആദ്യ എർത്ത് ബൗണ്ട് ഫയറിംഗ് വിജയകരമായി നടന്നുവെന്ന് ഐഎസ്ആർഒ കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി അറിയിച്ചത്. ‘ചന്ദ്രയാൻ-3 ഇപ്പോൾ ഒരു ഭ്രമണപഥത്തിലാണ്. അത് ഭൂമിയുടെ ഏറ്റവും അടുത്തുള്ളപ്പോൾ 173 കിലോമീറ്ററും ഭൂമിയിൽ നിന്ന് ഏറ്റവും അകലെയാണെങ്കിൽ 41,672 കിലോമീറ്ററുമാണെന്ന്’ ഐഎസ്ആർഒ അറിയിച്ചിരുന്നു.
ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്ത് കടക്കുന്നതിന് ഭ്രമണപഥം വികസിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് എർത്ത് ബൗണ്ട് ഫയറിംഗ്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റർ ജ്വലിപ്പിച്ച് കൊണ്ടാണ് ഇത് സാദ്ധ്യമാക്കുക.
Comments