ന്യൂഡൽഹി; എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതു വീണ്ടും മാറ്റി. 2018 ജനുവരിയിൽ നോട്ടിസ് അയച്ചശേഷം കേസ് 34-ാം തവണയാണ് മാറ്റിവയ്‌ക്കുന്നത്. സിബിഐയുടെ ആവശ്യത്തിലാണ് ഇത്തവണ കേസ് മാറ്റിയത്. ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹർജി അടുത്ത ചൊവാഴ്‌ച്ച പരിഗണിക്കാനായി മാറ്റണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ചൊവ്വാഴ്‌ച്ച കേസ് പരിഗണിച്ചാൽ ഹാജരാകുന്നതിൽ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാൽവെ ആവശ്യം ഉന്നയിച്ചു. തുടർന്നാണ് കേസ് സെപ്റ്റംബറിലേക്ക് മാറ്റിയത്.സെപ്റ്റംബര്‍ 12നാകും ഇനി കേസ് പരിഗണിക്കുക.
ഏപ്രിൽ 24നാണ് ലാവ്‌ലിൻ കേസുകൾ അവസാനം ലിസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ചിനു മുൻപാകെ ഹർജികൾ പരിഗണനയ്‌ക്കു വന്നെങ്കിലും വാദത്തിലേക്കു കടന്നില്ല. ഈ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറിയതും ജസ്റ്റിസ് ഷാ വിരമിച്ചതും പരിഗണിച്ചാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജി ഉൾപ്പെടെയുള്ളവയാണ് പരിഗണിക്കുക.
പിണറായി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസിൽ, വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങളെയും കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപ്പീൽ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇവയിലും നേരത്തേ നോട്ടിസ് അയച്ചിരുന്നു.
Comments