ലക്‌നൗ: 2024 ഓടെ യുപിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വികസനത്തിനായി ഇതിനോടകം വൻ നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗവിൽ 3,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗഡ്കരി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
‘ഉത്തർപ്രദേശ് ഒരുകാലത്ത് രോഗബാധിത സംസ്ഥാനമായിരുന്നു. എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിന് ശേഷമാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ ഉണ്ടായത്. അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിൽ ഒരു സ്വാശ്രയ, സന്തുഷ്ട, ശക്തമായ രാഷ്‌ട്രമായി ഇന്ത്യയെ വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിനായി നമ്മുടെ അടിസ്ഥാന സൗകര്യങ്ങളുടെ അന്താരാഷ്‌ട്ര നിലവാരം ഉയർത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാനമന്ത്രിയിൽ നിന്ന് മുൻഗണന ലഭിച്ചു. വിവിധ വകുപ്പുകളിലായി 50 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്’ ഗഡ്കരി പറഞ്ഞു.
‘രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നത് വളരെ സഹായകരമാണ്. യുപിയിലെ റോഡുകൾ മെച്ചപ്പെട്ടതിൽ ഞാൻ സന്തുഷ്ടനാണ്. ഭഗവാൻ ലക്ഷ്മണന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. യുപിയുടെ വികസനത്തിന് ഉറച്ച കാഴ്ചപ്പാടാണ് യോഗി നൽകിയത്. സംസ്ഥാനത്തിന്റെ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്’അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments