തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയോട് സംസ്ഥാന സർക്കാർ നിസഹകരിക്കുന്നത് അഴിമതി നടക്കില്ലെന്ന് മനസിലായതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതോടെ കേരളം പ്രസരണ വിതരണ നവീകരണ പദ്ധതിയിൽ നിന്നു (ആർഡിഎസ്എസ്) പുറത്താകും. തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത 2000 കോടി രൂപയിലേറെ കേന്ദ്ര ഗ്രാന്റും ഇതോടെ സംസ്ഥാനത്തിന് നഷ്ടമാവും.
സിപിഎം പോളിറ്റ് ബ്യൂറോയും ഇടതുപക്ഷ തൊഴിലാളി സംഘടനകളും പദ്ധതിക്ക് എതിരായതോടെയാണ് സർക്കാർ തെറ്റായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുമ്പോൾ കേരളം അതിൽ നിന്നും പുറത്താകുന്നത് നാണക്കേടാണ്. തൊഴിലാളി യൂണിയൻ നേതാക്കൾക്ക് തട്ടിപ്പ് നടത്താൻ ജനങ്ങളെ ദ്രോഹിക്കുന്ന ഇടതുസർക്കാരിന്റെ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. എല്ലാ പദ്ധതികളും അഴിമതി നടത്താനുള്ള ഉപാധിയാക്കുന്ന പിണറായി സർക്കാരിന് സുതാര്യമായ കേന്ദ്രസർക്കാർ പദ്ധതികളോട് ഒരിക്കലും യോജിച്ച് പോവാൻ സാധിക്കാറില്ല. പുരോഗമനപരമായ കാര്യങ്ങളെ എതിർക്കുക എന്നത് എല്ലാ കാലത്തും സിപിഎമ്മിന്റെ നയമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
2019ലാണ് കെഎസ്ഇബി പദ്ധതി ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേശവദാസപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കാനും തീരുമാനമായി. ഇതിനായി ടെൻഡർ വിളിച്ചെങ്കിലും കമ്പനി രേഖപ്പെടുത്തിയ തുക കൂടുതലായതിനാൽ പദ്ധതി പ്രതിസന്ധി നേരിട്ടു. പിന്നീട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് 10,475 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന് സമർപ്പിച്ചത്. പദ്ധതി നിർവഹണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി 27 മാസ സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നും തുടർന്ന് മീറ്ററുകൾ പ്രവർത്തനക്ഷമമാക്കി പരിപാലിച്ചതിന് ശേഷമേ കെഎസ്ഇബിയ്‌ക്ക് കൈമാറുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി.
ഒന്നാം ഘട്ടത്തിൽ 36 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ ഇടതുസംഘടനകൾ മുടക്കി. ഇതോടെ സമയപരിധിയ്‌ക്കുള്ളിൽ പുരോഗതി കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. തുടർന്ന് മുൻകൂറായി ലഭിച്ച തുകയിൽ ഭൂരിഭാഗവും തിരികെ നൽകേണ്ടി വന്നു. 67 കോടി രൂപയാണ് ഈ ഇനത്തിൽ സർക്കാർ നഷ്ടം വരുത്തിയത്.
ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് രേഖപ്പെടുത്തുന്ന ഇലക്ട്രോ-മെക്കാനിക്കൽ മീറ്ററിന് പകരം മൊബൈൽഫോൺ സിം കാർഡ് ചാർജ് ചെയ്യുന്നതിന് സമാനമായ രീതിയിൽ കെഎസ്ഇബി ഓഫീസിൽ ഇരുന്ന് വൈദ്യുതി ചാർജ് ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന ഡിജിറ്റൽ മീറ്ററിംഗ് ഉപകരണമാണ് സ്മാർട്ട് മീറ്റർ.
18:16
Comments