അമർനാഥ്ദർശനത്തിനായി ശ്രീനഗറിൽ നിന്നും ബാൽതാൽ ബേസ് ക്യാമ്പിലേക്ക് ലത്തീഫിന്റെ കാറിൽ ഞങ്ങൾ 7 പേർ പുറപ്പെട്ടു. മന്ത്രങ്ങൾ ഉരുവിട്ട് കൈലാസനാഥനെ മനസ്സാ പൂജിച്ച് യാത്ര പുറപ്പെടുമ്പോൾ ഞാനും ബാലകൃഷ്ണപിള്ള എന്ന ബാലൻ ചേട്ടനും ശ്രീജേഷിനും ശങ്കരൻ നമ്പൂതിരിക്കുമൊക്കെ അല്പം ആശങ്കയുണ്ടായിരുന്നു. ഞങ്ങളോടൊപ്പമുള്ള പ്രീതി കൈലാസിയും, വൈശാഖും, സന്തോഷും മാത്രമാണ് ബാൽതാൽ വഴി പോകാൻ ബുക്കു ചെയ്തിട്ടുള്ളത്. പഹൽഗാം വഴി പോകേണ്ട ഞാനടക്കമുള്ള 4 പേരേ തിരിച്ചു വിടുമോ എന്ന ഭയവുമായാണ് യാത്ര പുറപ്പെട്ടത്.
ബാൽതാലിൽ വലിയ തിരക്കാണെന്നും പ്രതികൂല കാലാവസ്ഥ കാരണം മൂന്നാലു ദിവസം യാത്ര മുടങ്ങിയതിനാൽ വെളുപ്പിന് 3 മണിക്കെങ്കിലും ക്യൂ നിൽക്കണമെന്നും അനുഭവസ്ഥർ പറഞ്ഞിരുന്നു. പക്ഷേ വാഹനവും മറ്റ് ഏർപ്പാടുകളും മറ്റും ചെയ്തു തന്ന നിയാസ് പറഞ്ഞത് ആർമി കോൺവോയ് പോകാതെ ഒരൊറ്റ വണ്ടിക്കും പോകാനാവില്ല എന്നാണ്. 5 മണിക്ക് പുറപ്പെട്ട് ഹൈവേ എത്തുമ്പോഴും വണ്ടികൾ കടത്തി വിട്ടു തുടങ്ങിയിട്ടില്ല. ബാൽതാലിൽ നിന്നും രാവിലെ 11 മണി വരെ കടന്നു പോകാൻ യാത്രികരെ അനുവദിക്കുമെന്നാണറിഞ്ഞത്. അല്പസമയം പിടിച്ചിട്ട ഞങ്ങളുടെ വാഹനത്തിന് കടന്നു പോകാൻ അനുവാദം കിട്ടി. വീണ്ടും തടഞ്ഞു നിർത്തി ഞങ്ങൾ അമർനാഥ് യാത്രികരാണെന്ന് CRPF – കാർ ഉറപ്പു വരുത്തി. (അമർനാഥ് യാത്രികരെ മാത്രമേ കടത്തിവിടുകയുള്ളു.)
വഴിയരികിലൂടെ കളകളം പാടിയൊഴുകുന്ന നദി ഏതാണെന്ന അന്വേഷണത്തിന് സിന്ധു നദിയാണെന്ന് ലത്തീഫിന്റെ മറുപടി. എന്നാൽ ഒരു ചിത്രം എടുക്കണമെന്നായി ഞാൻ. ഒരു ചായ കുടിക്കണമെന്നും നല്ല ചിത്രമെടുക്കാൻ പറ്റിയ സ്ഥലത്ത് വാഹനം നിർത്താമെന്നും ലത്തീഫ് പറഞ്ഞു. (ലത്തീഫിന്റെ കുടുംബം വിഭജനകാലത്ത് പാക്കിസ്ഥാനിലായിരുന്നു. വിഭജനം ബാക്കി വച്ച മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല എന്നതിന്റെ വേദന അദ്ദേഹത്തിനെപ്പോലെയുള്ളവർക്ക് എന്നുമുണ്ടാകും. ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി എൽ.കെ.അദ്വാനിയുടെ കുടുംബവും പാക്കിസ്ഥാൻ (കറാച്ചി) വിട്ട് ഓടിപ്പോന്നവരാണല്ലോ.)
എന്റെ ചിന്ത സിന്ധു നദിയെപ്പറ്റിയായി. ഹൈസ്ക്കൂൾ ക്ലാസിലെ സോഷ്യൽ സ്റ്റഡീസ് ക്ലാസിലെ വിദ്യാർത്ഥിയായി ഞാൻ മാറി. പി. കമലാക്ഷിയമ്മ എന്ന ടീച്ചർ പഠിപ്പിച്ച ചരിത്ര ക്ലാസുകളിൽ സിന്ധു നദിയും സിന്ധു നദീതട സംസ്ക്കാരവുമൊക്കെ പഠിപ്പിക്കുമ്പോൾ ഇതൊക്കെ എന്നെങ്കിലും കാണാനാവുമെന്ന് കരുതിയിരുന്നില്ല. (എന്നെ പഠിപ്പിച്ച കമലാക്ഷിയമ്മ ടീച്ചറിനൊപ്പം പഠിച്ച അതേ വിദ്യാലയത്തിൽ ജോലി ചെയ്യാനായി എന്നതും ഒരു പഴയ വിദ്യാർത്ഥി, സഹപ്രവർത്തകൻ എന്ന നിലയ്‌ക്കപ്പുറം സ്വന്തം മകനായിക്കണ്ട് എന്നെ ടീച്ചർ സ്നേഹിച്ചു എന്നതും എന്റെ ജീവിതത്തിലെ മറ്റൊരു ഭാഗ്യമായി കരുതുന്നു. പിന്നീട് ഹെഡ്മാസ്റ്ററായി വിരമിക്കും വരെ ടീച്ചറിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി ഞാൻ മാറി എന്നത് എന്റെ ഗുരുത്വം കൊണ്ടു മാത്രമാണ്. വിരമിച്ച ശേഷം തെരഞ്ഞെടുപ്പിൽ വിജയിച്ച് പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായപ്പോഴും പിന്നീടും തുടർന്ന ആ ബന്ധം ടീച്ചർ രോഗിയായിട്ടും ഇന്നും തുടരുന്നു. ചെന്നു കണ്ടാൽ ഇപ്പോഴും എന്റെ മോനേ കണ്ടിട്ടെത്ര നാളായി എന്ന പരാതിയും എന്റെ കുടുംബവിശേഷങ്ങളുടെ തിരക്കലുമായി എന്നെ വിടാൻ സമ്മതിക്കില്ല.)
സിന്ധു നദിയെപ്പറ്റി വിക്കിപ്പീഡിയ പറയുന്നത് ഭരതത്തിലും പാക്കിസ്ഥാനിലും കൂടി ഒഴുകുന്ന നദി എന്നാണ്. ടിബറ്റിലെ ഹിമാലയ മലനിരകളിൽ നിന്നും പുറപ്പെടുന്നു ഒഴുകുന്ന നദിയാണ് സിന്ധു. ഇംഗ്ലീഷ്: Indus. ഉത്ഭവം ചൈനീസ് ടിബറ്റിലാണ്. ഹിമനദികളിൽ പെടുന്ന 2897 കി.മീ (3180 മീറ്ററെന്നും പറയുന്ന)നീളമുള്ള സിന്ധുവിന് പോഷക നദികളുടേതുൾപ്പടെ ആകെ 6000 കിലോമീറ്റർ നീളമുണ്ട്. ഭാരത ചരിത്രവുമായി ഏറ്റവും ആദ്യം പരാമർശിക്കപ്പെടുന്ന നദിയും സിന്ധുവാണ്. ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്.
പ്രാചീന ഭാരതീയർ അണ് ഈ നദിക്ക് സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന് സമുദ്രം എന്നർത്ഥമുണ്ട്. ഭാരതവുമയി കച്ചവട ബന്ധങ്ങൾ ഉള്ള അറേബ്യക്കാർ ഹിന്ദു എന്ന് വിളിച്ചു പോന്നു. സിന്ധു സംസ്കാരം(ഭാരതീയ സംസ്കാരം) പിന്തുടരുന്നവരെ ഹിന്ദു എന്നും വിളിച്ചു. പിൽക്കാലത്ത് ഈ നദിയുടെ പേരിൽ നിന്നും ഭാരതത്തിന് ഹിന്ദുസ്ഥാൻ എന്ന പേരു ലഭിച്ചു.നദീതട സംസ്ക്കാരങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കിയത്. കൃഷി ചെയ്യാൻ സൗകര്യം നോക്കി മനുഷ്യൻ കൂട്ടമായി താമസിച്ചത് നദീതീരങ്ങളിലായത് സ്വാഭാവികം. ഈ സംസ്ക്കാരത്തെപ്പറ്റി പറയുമ്പോൾ ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീടുകളും മറ്റും അന്ന് നിലവിലുണ്ടായിരുന്നു എന്നാണ് പഠിച്ചിട്ടുള്ളത്. ഇഷ്ടി എന്ന വാക്കിൽ നിന്നാണ് ഇഷ്ടിക എന്ന വാക്കുണ്ടായത്. കാട്ടിൽ കഴിഞ്ഞ ഇഷ്ടി എന്നാൽ യാഗമെന്നാണർത്ഥം. ( ദശരഥൻ നടത്തിയ പുത്രകാമേഷ്ടിയാഗത്തെപ്പറ്റി കേട്ടിട്ടില്ലാത്ത ഒരു ഭാരതീയനുമുണ്ടാകില്ല.) ഇതിലെല്ലാം അഗ്നി ആരാധനയുണ്ട്. അഗ്നിയുടെ കണ്ടുപിടുത്തവും കയ്യടക്കലും മനുഷ്യ പുരോഗതിയിൽ ഏറെ വലിയ പങ്കുവഹിച്ചു.
കാട്ടിൽക്കഴിഞ്ഞ ആദിമ മനുഷ്യൻ ഫലാഹാരിയിരുന്നു. എന്നു പറഞ്ഞാൽ പഴങ്ങൾ കഴിച്ചു ജീവിച്ച പക്ക ഫ്രൂട്ടേറിയനായിരുന്നു. അവൻ ഏറ്റവും പേടിച്ചത് കാട്ടുതീയെ ആയിരുന്നു. തീ എങ്ങനെയുണ്ടാകുന്നു എന്നവൻ അന്വേഷിച്ചു. ഉണങ്ങിയ കൊമ്പുകൾ കൂട്ടിയുരഞ്ഞാണ് തീ ഉണ്ടാകുന്നതെന്നവന്റെ നിരീക്ഷണബുദ്ധി കണ്ടു പിടിച്ചു. എങ്കിൽ തീ ഉണ്ടാക്കാൻ പറ്റുമോ എന്നു നോക്കി. നിരവധി പരീക്ഷണങ്ങൾക്കൊടുവിൽ അവൻ വിജയിച്ചു.
കാട്ടുതീയിൽ പെട്ട ജന്തുക്കളെയും അവൻ നിരീക്ഷിച്ചു. കൈ കൊണ്ട് അവയുടെ ശരീരത്തിൽ കുത്തി നോക്കി. കൈ പൊള്ളിയപ്പോൾ കൈ വായിൽ വച്ചു. വെന്ത മാംസത്തിന്റെ രുചി അവന് ഇഷ്ടപ്പെട്ടു. തീയിൽപ്പെട്ട ചില കിഴങ്ങുകൾ മാന്തി തിന്നപ്പോഴും സ്വാദ് ഏറിയതായിത്തോന്നി. കെടാതെ കിടന്ന കാട്ടുതീയിലല്പം സൂക്ഷിച്ച് കെടാതെ സൂക്ഷിക്കാനും അവൻ പഠിച്ചു. മറ്റു മൃഗങ്ങൾക്ക് തീ പേടിയായതിനാൽ തങ്ങളുടെ ഗുഹയ്‌ക്ക് സമീപം സ്ഥിരമായി തീ സൂക്ഷിച്ചു തുടങ്ങി. തണുപ്പകറ്റാനും തീ കായാനും ഒക്കെ സുഖമാണെന്നവനറിഞ്ഞതോടെ തീയോട് അവന് ആരാധനയായി. പേടിയുള്ളതിനെ ആരാധിക്കുക എന്നത് സാധാരണയാണല്ലോ.അങ്ങനെ അഗ്നിയെ ഈശ്വരമുഖമായിക്കണ്ട് ആരാധിക്കാൻ തുടങ്ങി. ലോകത്തിൽ പല ഭാഗത്തും അഗ്നിക്ക് ഈശ്വരത്വം കല്പിച്ചിട്ടുണ്ട്. ഗ്രീക്ക് കഥകളിൽ അഗ്നിയെ ഭൂമിയിലെത്തിച്ച ദേവന് ശിക്ഷ പോലും കൊടുത്തതായി പറയുന്നു. അഗ്നിയുടെ മറ്റൊരു മുഖമായ സൂര്യനും ആരാധനാപാത്രമായത് ഇങ്ങനെയായിരിക്കാം.എന്തായാലും മനുഷ്യന്റെ ചിന്താശക്തിയും, ബുദ്ധിയും വികസിച്ചതിന് അഗ്നി കാരണമായി.
അഗ്നി സ്ഥിരമായി സൂക്ഷിച്ച സ്ഥലത്തെ മണ്ണ് അവൻ പരിശോധിച്ചപ്പോൾ അതിന് കൂടുതൽ ഉറപ്പുള്ളതായി ബോദ്ധ്യപ്പെട്ടു.
അതൊരു തിരിച്ചറിവായിരുന്നു.മണ്ണിനെ രൂപപ്പെടുത്തിയെടുക്കാൻ കാരണമായ ( ഇഷ്ടിക, കലം എന്നിവയുടെ നിർമ്മാണം). സിന്ധു നദി എന്നിലുയർത്തിയ ഇത്തരം ചിന്തകളുമായി നേരിയ മയക്കത്തിലേക്ക് കടന്ന എന്നെ ഉണർത്തിയത് വണ്ടിയുടെ ബ്രേക്കിംഗാണ്.
ഒരു ചെറിയ ചായക്കടയുടെ മുമ്പിലാണ് ഞങ്ങളുടെ വണ്ടി നിൽക്കുന്നത്. സിന്ധു നദിയുടെ തീരത്ത് ഷീറ്റുമേഞ്ഞ മേൽക്കൂരയുമായി ഒരു കട. തൊട്ടടുത്ത് പതഞ്ഞൊഴുകുന്ന സിന്ധുനദിക്ക് കാവലായി ഹരിതാഭമായ, മൂടൽമഞ്ഞ് കിരീടം ചാർത്തിയ കൂറ്റൻ ഹിമാലയ മലനിരകളുടെ മനോഹരമായ ദൃശ്യം. ബാലാർക്കൻ തന്റെ കിരണങ്ങൾ കൊണ്ട് മൂടൽമഞ്ഞിനെ തുടച്ചു മാറ്റാൻ നടത്തുന്ന വിഫലശ്രമം പരാജയപ്പെടുന്നു. പ്രഭാതത്തിന്റെ അതി മനോഹരമായ ഈ ദൃശ്യങ്ങൾ കണ്ടും ആസ്വദിച്ചും നിൽക്കവേ എന്റെ സഹയാത്രികർ ഒരു സെൽഫിക്കായി ക്ഷണിച്ചു. അമർനാഥ് യാത്രയ്‌ക്കൊയി ഷൂവും ബ്രൗൺ ജീൻസും മിലിട്ടറിപ്പച്ച ജാക്കറ്റും വെള്ള നിറത്തിലുള്ള വട്ടത്തൊപ്പിയും കറുത്ത കണ്ണടയും ധരിച്ച് നിന്ന ഞാൻ അവർക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്തു. കൽക്കട്ടക്കാരായ വെളുത്ത യുവമിഥുനങ്ങൾ സെൽഫിയെടുത്തും ഇണക്കിളികളെപ്പോലെ മുട്ടിയുരുമ്മിയും പുലർകാലത്തിന്റെ കുളിർമയെ ആവോളം ആസ്വദിക്കുന്നുണ്ടായിരുന്നു. ആരിലും റൊമാൻസ് ഉണർത്താൻ പറ്റിയ സാഹചര്യവും കാലാവസ്ഥയും.
ഹോട്ടലിലെ സപ്ലയർ വന്ന് എന്താണ് വേണ്ടതെന്ന് ചോദിച്ചു. എല്ലാവരും ചായയ്‌ക്കും കാപ്പിക്കും ഓർഡർ കൊടുത്തു. കാപ്പിയോ ചായയോ കുടിക്കാത്ത ഞാനും ഒരു കാപ്പി ആവശ്യപ്പെട്ടു.(യാത്രകളിൽ ഇങ്ങനെ ചില ചെറിയ വിട്ടുവീഴ്ചകൾ പതിവുണ്ട്.) വായ തുറന്നാൽ പുകവലിക്കും പോലെ പുകവരുന്ന സുഖകരമായ തണുപ്പിൽ കസേരയിൽ ഇരുപ്പുറപ്പിച്ച് സിന്ധു നദിയുടെ പദനിസ്വനം കേട്ട് ഒരു ചൂടുകാപ്പി ഊതിക്കുടിക്കുന്നതിന്റെ രസമൊന്നു വേറെ തന്നെയാണ്. കാപ്പിക്കിത്തിരി മധുരക്കുറവുണ്ട്. ചായയ്‌ക്ക് മധുരമില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ കാപ്പിക്കൊരിത്തിരി മധുരം അധികം വേണമെന്ന് എന്നിലെ പഴയ കാപ്പി, ചായ അഡിക്റ്റ് ഓർമ്മിപ്പിച്ചു. കാപ്പി കുടിച്ചു തീരും മുമ്പേ കവി പാടിയതുപോലെ കുട്ടിക്കതിരവൻ അംബര ലക്ഷ്മി തൻ പട്ടുടയാടയിൽ തൂങ്ങീടവേ. എന്ന വരികൾ അന്വർത്ഥമാക്കും വിധം സൂര്യദേവനും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കും മുമ്പ് എല്ലാവരും കൂടി സിന്ധു നദിയുടെയും ഹിമാലയ പർവ്വതത്തിന്റെയും പഞ്ചാത്തലത്തിൻ ഒരു ഫോട്ടോ എന്ന ആവശ്യമുന്നയിച്ചത് വൈശാഖാണ്. തന്റെ കൈവശം എക്സ്ട്രാ കരുതിയ കറുത്ത കണ്ണടകളിലൊന്ന് എനിക്കു തന്ന് സെൽഫിയെടുത്തിട്ടും അദ്ദേഹത്തിന് മതി വന്നില്ല. നേരത്തേ കണ്ട കമിതാക്കളിലൊരാൾ ഞങ്ങളെ കടന്നു പോയി. അയാളെ വിളിച്ച് ഒരു ഫോട്ടോ എടുത്തു തരാൻ പറഞ്ഞു. ഫോൺ പിടിച്ചതു ശരിയല്ലെന്നു തോന്നിയ അയാളുടെ പ്രണയിനി വന്ന് തന്റെ ഇണയെ കറക്റ്റ് ചെയ്തു. ആ മിടുക്കനും മിടുക്കിക്കും നന്ദി പറഞ്ഞ് ഞങ്ങൾ വണ്ടിയിൽ കയറാൻ പോയി. അപ്പോഴാണ് ഡൽഹിയുടെ മുൻ മുഖ്യമന്ത്രി ക്ഷീലാ ദീക്ഷിതിനെ ഓർമ്മിപ്പിക്കുന്ന മുഖമുള്ള ഒരമ്മയെ കാണുന്നത്. പരിചയപ്പെട്ടപ്പോൾ ഇന്ദിര മദ്രാസ്കാരിയാണ്. ദില്ലിയിലാണ് സ്ഥിരതാമസം. തമിഴ് അറിയാം. മലയാളവും കുറേശ്ശേ അറിയാം. ഒരു ഫോട്ടോ എടുക്കുവാൻ അനുവാദം ചോദിച്ചു. സന്തോഷത്താേടെ സമ്മതിച്ചു. കൂടെ തൃശൂർക്കാരി സൗമ്യയുമുണ്ട്. സൗമ്യയ്‌ക്ക് മലയാളം അറിയാം. ഞാൻ പഞ്ച കൈലാസിയാണെന്ന് എന്നെ അവർക്ക് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. അവർ എന്നെ ഒന്നു തൊട്ടു തൊഴുതു. സൗമ്യക്ക് മലയാളം വായിക്കാനറിയാമെങ്കിൽ എന്റെ പേര് സേവ് ചെയ്ത് മെസേജ് അയച്ചാൽ യാത്രാ വിവരണം അയച്ചു തരാമെന്ന് ഞാൻ പറഞ്ഞ് എന്റെ നമ്പരും കൊടുത്തു.
പതിനൊന്നു മണി വരെ യാത്രികരെ കടത്തി വിടുമെന്ന ലത്തീഫിന്റെ അനുഭവസാക്ഷ്യത്തിൽ ഞങ്ങൾ സമാധാനമായി യാത്ര തുടർന്നു.
ബാൽതാലിലേക്ക് അടുക്കും തോറും തണുപ്പ് ഏറിക്കൊണ്ടിരുന്നു. മലമുകളിലെല്ലാം മഞ്ഞ് കട്ടി പിടിച്ചതിനാൽ താഴേക്ക് ഒഴുകി വന്നിരുന്ന നീരുറവകളെല്ലാം ഫ്രീസായി നിൽക്കുകയാണ്. മഞ്ഞും മണ്ണും ഇടകലർന്നങ്ങനെ നിൽക്കുന്നിടത്തേക്ക് സൂര്യകിരണങ്ങൾ പതിക്കുമ്പോൾ കണ്ണിനിമ്പം ലഭിക്കുമെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് ദീർഘനേരം നോക്കിയാൽ കണ്ണിന് കേടാണ്. അതു കൊണ്ടാണ് അൾട്രാവയലറ്റ് രശ്മികളെ തടയുന്ന കണ്ണട ധരിക്കാൻ ഹിമാലയ യാത്ര നടത്തുന്നവരോട് പറയുന്നത്. പല നിർമ്മാണ പ്രവർത്തനങ്ങളും വഴിയരികിലെല്ലാം നടക്കുന്നുണ്ട്. സിന്ധു നദിയുടെ തീരത്തു കൂടിയാണ് യാത്ര.
ബേസ് ക്യാമ്പിലെ പ്രവേശന ദ്വാരം കടക്കും മുമ്പ് വണ്ടിയുടെ മുകളിൽ കെട്ടി വച്ച എന്റെ ബാഗുൾപ്പടെ എല്ലാം പരിശോധനയ്‌ക്ക് വിട്ടു. വീണ്ടും അതേ വണ്ടിയിൽ പാർക്കിംഗ് ഏരിയയിലേക്ക് ഞങ്ങളുമായി വണ്ടി ഓടിച്ചു ചെന്ന് ഞങ്ങളെ അവിടെ ഇറക്കി. തണുപ്പിനെ പ്രതിരോധിക്കാൻ തക്ക വസ്ത്രമണിഞ്ഞ ഞങ്ങൾ പരിശോധനകൾക്കായി ബാഗുകൾ സമർപ്പിച്ച് കാത്തു നിന്നു. പരിശോധനകളെല്ലാം കഴിഞ്ഞ് ബാഗുമായി കുറച്ച് പോയപ്പോഴാണ് ബാലൻ ചേട്ടനെക്കാണുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ശൗചാലയത്തിലോ മറ്റോ പോയിക്കാണുമെന്ന് കരുതി എല്ലാവരും മുമ്പോട്ടു പോയി. പക്ഷേ, ഞാൻ പെട്ടെന്നവിടെ നിന്നു. ഏറെ സമയം കഴിഞ്ഞു വന്നപ്പോഴാണറിഞ്ഞത് അദ്ദേഹത്തിന്റെ ബാഗ് പരിശോധന കഴിഞ്ഞ് കിട്ടിയില്ല. അതാണ് താമസിച്ചത്. കാവൽ നിൽക്കുന്ന പട്ടാളക്കാരോട് വഴി തിരക്കിയപ്പോഴാണ് ഇന്നിനി യാത്രികരെ അനുവദിക്കില്ല എന്ന കാര്യം അറിയുന്നത്. ഞങ്ങൾ സ്തബ്ദരായി നിന്നു പോയി.
നിരാശയുടെ പടുകുഴിയിൽ വീഴുക എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഇതിൽപരം ഒരു നിരാശ ഉണ്ടാകാനില്ല. വന്നതു വന്നു ഇനി എന്താണു മാർഗ്ഗം എന്ന് കൂടി ആലോചിച്ചു. നിരവധി ക്യാമ്പ് ഷെഡ്‌ഡുകൾ അവിടെ കാണാം. അവിടെ എവിടെയെങ്കിലും താമസിക്കാം എന്നാലോചിച്ചു കൊണ്ട് നടക്കുന്നതിനിടെയാണ് ജടാധാരി ഭണ്ഡാര എന്ന ബോർഡ് കാണുന്നത്. അവിടെക്കയറി കാര്യങ്ങൾ പറഞ്ഞു. ഇനി നാളെ രാവിലെ മാത്രമേ പോകാനാവുകയുള്ളു. തിരക്കു കാരണം നേരത്തേ ഗേറ്റ് ക്ലോസു ചെയ്തു എന്നവരും പറഞ്ഞു. നിങ്ങൾ എത്ര പേരുണ്ട് എന്നു ചോദിച്ച ശേഷം ബാഗുകൾ ഭക്ഷണശാലയുടെ ഒരു മൂലയ്‌ക്ക് വയ്‌ക്കാനും ഭക്ഷണം കഴിക്കാനും അവർ പറഞ്ഞു. ഞങ്ങളതനുസരിച്ചു. ഭക്ഷണമിറങ്ങാത്ത അവസ്ഥയാണെങ്കിലും ഞങ്ങൾ കഴിച്ചെന്നു വരുത്തി. മടക്കയാത്രാ ടിക്കറ്റുകൾ മുഴുവൻ ക്യാൻസൽ ചെയ്യേണ്ടി വരുമെന്നതാണ് ഏറ്റവും പ്രശ്നം. ഒന്നിലധികം ദിവസം യാത്രയ്‌ക്ക് ഇനിയും എടുക്കേണ്ടി വന്നാൽ ഒരാൾക്കു പോലും എടുത്ത ടിക്കറ്റുകളിൽ മടക്കയാത്ര സാദ്ധ്യമാവില്ല.
ഇതിനിടയിൽ ആ ഭണ്ഡാരയുടെ ഒരു ഏകദേശ ചിത്രം മനസ്സിലുറപ്പിച്ചു. തകരഷീറ്റു കൊണ്ട് ഭിത്തിയും അതു കൊണ്ടു തന്നെ മേൽക്കൂരയും മേഞ്ഞ വലിയൊരു ഷെഡ്ഢാണിത്. പരമശിവന്റെ രൂപവും അമർനാഥ്ജിയുടെ രൂപവും ശൂലവും ഒക്കെ ആലേഖനം ചെയ്ത ഫ്ലെക്സ് ബോർഡ് കൊണ്ട് ആർച്ചുണ്ടാക്കിയിട്ടുണ്ട്. തറയിൽ പരവതാനി വിരിച്ചിട്ടുണ്ട്. ഷീറ്റു കൊണ്ട് മറച്ച ഒന്നു രണ്ടു മുറികളും അടുക്കളയുമുണ്ട്. ബാത്ത് റൂം ഉപയോഗിക്കാൻ പുറത്തു പോകണം. സാമാന്യം വൃത്തിയുള്ള സംവിധാനം തന്നെയാണ്. സ്റ്റീലിൽ നിർമ്മിച്ച ടോയ്ലറ്റിൽ രാവിലെ തൊടുന്നത് വലിയ ഒരു അനുഭവമാണെന്നു മാത്രം. അതിന്റെ വാതിൽക്കൽ ഒരാൾ സോപ്പും വെള്ളവുമായി കാത്തു നിന്ന് ഓരോരുത്തർക്കും കൈകഴുകാൻ വ്യവസ്ഥ ചെയ്തിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
അമർനാഥ് യാത്രയ്‌ക്കിടയിൽ ഞങ്ങൾക്ക് സൗജന്യമായി അഭയമേകിയതും ഭക്ഷണം നൽകിയതും ബാൽതാൽ ബേസ് ക്യാമ്പിലെ വിശാൽ ഭണ്ഡാരയാണ്. പഞ്ചാബിലെ ശിവഭക്തർ നടത്തുന്ന കേന്ദ്രമാണ്.കേരളക്കാർക്ക് ചിന്തിക്കാൻ പാേലും പറ്റാത്ത വിധമാണ് ഇവിടെ ഭക്ഷണ വിതരണം. പഞ്ചാബിൽ നിന്നും വന്ന് ഇവിടെ താമസിച്ച് രണ്ടു മാസക്കാലം സേവനം ചെയ്യുന്നവരുണ്ട്. (ഞങ്ങൾ അവരുടെ ബോർഡിൽക്കണ്ട അക്കൗണ്ട് നമ്പറിലേക്ക് ചെറിയൊരു തുക സംഭാവന ചെയ്യാനും മറന്നില്ല.)ലങ്കർ എന്ന പേരിൽ ഇവിടെയെല്ലാം ധാരാളം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങളുണ്ട്. 24 മണിക്കൂറും ഭക്ഷണ വിതരണം നടത്തുന്ന കേന്ദ്രങ്ങൾ പോലുമുണ്ട്. ഞങ്ങളുടെ താമസസ്ഥലം 12 മണി വരെയാണ് പ്രവർത്തിച്ചത്.
കുറച്ചു കഴിഞ്ഞ് ഒരാൾ വന്ന് അകത്തെ മുറിയിൽ സാധനങ്ങൾ കൊണ്ടുവയ്‌ക്കുവാനും തത്ക്കാലം വിശ്രമിക്കുവാനും പറഞ്ഞു. ഞങ്ങൾ അവിടെച്ചെന്നു നോക്കുമ്പോൾ നിലത്ത് വിരിച്ചിട്ട ഏതാനും മെത്തകളും കമ്പിളികളും വശങ്ങളിൽ ഒതുക്കി വച്ചിരിക്കുന്ന ബാഗുകളും കണ്ടു. ഞങ്ങളും ബാഗുകൾ ഒതുക്കി വച്ച് ഒന്നു തല ചായ്ച്ചു. പിന്നീട് അവിടുത്തെ ജോലിക്കാർ ഓരോരുത്തരായി വന്ന് ബാഗുകൾ എടുത്തു കൊണ്ടുപോയി. ഞങ്ങൾക്കായി മുറി ഒഴിഞ്ഞു തന്നു. ഏത് പഞ്ചനക്ഷത്ര ഹോട്ടലിലേക്കാളും വലിയ സൗകര്യമാണ് അവിടുത്തെ സാഹചര്യത്തിൽ ഞങ്ങൾക്ക് ലഭിച്ചത്. (സൗജന്യ താമസവും ഭക്ഷണവും ഈ മലമുകളിൽ കിട്ടുക എന്നത് മഹാഭാഗ്യം തന്നെയാണ്. ഉറക്കെ വയ്‌ക്കുന്ന പാട്ടു മാത്രമാണ് ഒരു അസൗകര്യമായി ഉണ്ടായിരുന്നത്.)
ഇതിനോടകം നടന്നു കയറാൻ പറ്റില്ലെന്ന് തോന്നിയ 3 പേർക്കായി ഹെലികോപ്ടർ കിട്ടുമോ എന്ന ശ്രമം നടത്തി. അഞ്ചു സീറ്റ് ഒഴിവുണ്ടെന്ന് കണ്ടു. പണം അടയ്‌ക്കും മുമ്പ് ഷ്രൈൻ ബോർഡുമായി ബന്ധപ്പെട്ടപ്പോൾ അത് ഫേക്കാണെന്ന് ബോദ്ധ്യപ്പെട്ടു. നാലായിരത്തോളം വ്യാജയാത്രാ
പെർമിറ്റുകൾ പോലും കണ്ടു പിടിച്ചിട്ടുണ്ടെന്നും വ്യാജ സൈറ്റുകൾ ഉണ്ടെന്നും കബളിപ്പിക്കപ്പെടരുതെന്നും അവർ പറഞ്ഞു.
സന്ധ്യ കഴിഞ്ഞതോടെ തണുപ്പിന്റെ കാഠിന്യം ഏറി വന്നു. മൂന്ന് മണിക്ക് ക്യൂ നിൽക്കണമെന്ന തീരുമാനത്തോടെ ഞങ്ങൾ കമ്പിളിക്കുള്ളിലേക്ക് നൂണ്ടു. താമസിയാതെ നിദ്രാദേവി ഞങ്ങളെ അനുഗ്രഹിച്ചു.രാത്രിയിൽ രണ്ടു പേർക്കു കൂടി കിടക്കയൊരുക്കാൻ വേണ്ടി ഞങ്ങളുടെ ഷൂസുകൾ ഒരാൾ ഒതുക്കി വച്ച് സ്ഥലമൊരുക്കി.ശിവപാർഷദന്മാരെപ്പോലെ ചിലർ ഞങ്ങളുടെ സഹായത്തിനെത്തി ഞങ്ങളെ സഹായിച്ചു.
ആ അനുഭവങ്ങളുമായി നാളെ കാണാം.
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
9961609128
9447484819
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ അമർനാഥ് യാത്രാ വിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/shri-amarnath-cave-temple/
Comments