ശ്രീനഗർ: വീരജവാന്മാരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. 24-ാമത് കാർഗിൽ വിജയ് ദിവസിൽ ഇന്ത്യൻ സായുധ സേനയുടെ വീര്യത്തിന് ശ്രദ്ധാഞ്ജലിയും വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി കാർഗിൽ യുദ്ധസ്മാരകത്തിൽ പുഷ്പചക്രവും അർപ്പിച്ച് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി
1999-ലെ പാകിസ്താനുമായുള്ള പോരാട്ടം ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും എന്നെന്നും നിലനിൽക്കും. യുദ്ധത്തിൽ നമ്മുടെ സൈനികരുടെ പരമോന്നത ത്യാഗം രാജ്യം ഒരിക്കലും മറക്കില്ല. ജനങ്ങൾ നിങ്ങളോട് എന്നും നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഓപ്പറേഷൻ വിജയ് ബുദ്ധിമുട്ടുള്ളതും ഉയർന്ന തീവ്രതയുള്ളതുമായ ഒരു സൈനിക ഓപ്പറേഷനായിരുന്നു. അത് ശത്രുവിന്റെ അധീനതയിലുള്ള ഒരു ദുഷ്‌കരമായ ഭൂപ്രദേശമായിരുന്നു. ഇത് നമ്മുടെ സൈനികർക്ക് വെല്ലുവിളിയായിരുന്നു. അവസാന ലക്ഷ്യം കൈവരിക്കുന്നതിന് നമ്മുടെ വ്യോമസേനാ യോദ്ധാക്കളെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു,’ – ജനറൽ പാണ്ഡെ കൂട്ടിച്ചേർത്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും കരസേനാ മേധാവിക്കും പുറമെ നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ എന്നിവരും കാർഗിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
Comments