തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് ജീപ്പിനും രക്ഷയില്ല. പാറശാലയിൽ പോലീസിന്റെ പട്രോളിംഗ് വാഹനം നാലംഗ സംഘം തട്ടികൊണ്ട് പോയി. സംഭവത്തിൽ ഒരാൾ പിടിയിലായി. പരശുവയ്‌ക്കൽ സ്വദേശി ഗോകുലാണ് അറസ്റ്റിലായത്. വാഹന മോഷണത്തിനും, പൊതുമുതൽ നശിപ്പിച്ചതിനും ഗോകുലിന് എതിരെ കേസുടുത്ത്. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരശുവക്കലിൽ വാഹന പരിശോധനക്ക് പോലീസുകൾ പുറത്തിറങ്ങിയ സമയത്താണ് നാലംഗ സംഘം വാഹനം എടുത്ത് കടന്ന് കളഞ്ഞത്. സിവിൽ പോലീസ് ഓഫീസർമാരായ സാബു, ജോയ്, വിപിൻ, എന്നിവരുടെ അടങ്ങുന്ന പട്രോൾ സംഘം സഞ്ചരിച്ച വാഹനമായിരുന്നു ഇവർ തട്ടിയെടുത്തത്.
പോലീസ് വാഹനം വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളുടെ പിന്നാലെ ജീപ്പിൽ നിന്നിറങ്ങി പിടികൂടാൻ പോവുകയായിരുന്നു പോലീസ് സംഘം. ഈ സമയം സമീപത്ത് ഒളിച്ചിരിക്കുകയായിരുന്ന ഗോകുൽ ജീപ്പുമെടുത്ത് കടന്നുകളയുകയായിരുന്നു. ഇരുട്ടിൽ മറഞ്ഞവരെ തേടി പോലീസ് പോയപ്പോൾ താക്കോൽ വാഹനത്തിൽ നിന്നും എടുക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗോകുൽ വാഹനമെടുത്ത് കടന്നു കളഞ്ഞത്.
ആലമ്പാറ ഭാഗത്തേക്ക് പോയ ഇവരെ നാട്ടുകാരും പോലീസുകാരും പിന്തുടുർന്ന് പിടികൂടി. നിയന്ത്രണം വിട്ട ജീപ്പ് സ്വകാര്യമതിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന് കാര്യമായ തകരാർ സംഭവിച്ചു. ഓടിയൊളിച്ച മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.
Comments