വയനാട്: പുഴയോരത്ത് പുല്ലരിയാൻ പോയ കർഷകനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. വയനാട് മീനങ്ങാടിയിൽ കുണ്ടുവയൽ സ്വദേശി സുരേന്ദ്രൻ (55)നെയാണ് കാണാതായത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ഇയാൾ കുണ്ടുവയൽ ഭാഗത്ത് പുല്ലരിയാൻ പോകവെ ആയിരുന്നു കാണാതായത്. സുരേന്ദ്രനായുള്ള തിരച്ചിൽ വീട്ടുകാരും നാട്ടുകാരും തുടരുകയാണ്. മൃഗങ്ങൾ അക്രമിച്ചതാണോ എന്ന് സംശയം ഉണ്ട്.
സമീപത്തെ മുരണിയിലെ പുഴയിൽ മുതലയോ ചീങ്കണ്ണിയോ ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. സ്ഥലത്ത് കനത്തമഴ തുടരുന്നെങ്കിലും മഴയെ അവഗണിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ഫയർ ഫോഴ്‌സും മീനങ്ങാടി പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും പൾസ് എമർജൻസി ടീം അംഗങ്ങളും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. അതേസമയം മഴയെ തുടർന്ന് പുഴയിൽ വെള്ളം കൂടുതലായതിനാൽ നേരിട്ടുള്ള തിരച്ചിൽ പ്രയാസകരമാണ്.
സംഭവത്തിൽ സുരേന്ദ്രന് എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരാത്തതിനാൽ ഏത് രീതിയ്‌ക്ക് തിരച്ചിൽ നടത്തണം എന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്. പ്രദേശത്തുള്ള പുഴയോരങ്ങളിൽ മുൻപ് ചീങ്കണ്ണികളെയോ മുതലകളെയോ കണ്ടിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. സുരേന്ദ്രനടക്കമുള്ള കർഷകർ സ്ഥിരമായി പുല്ലരിയാൻ വരുന്നയിടത്താണ് ഇദ്ദേഹത്തെ കാണാതായിരിക്കുന്നതെന്നത് നാട്ടുകാരെയും ആശങ്കയിലാക്കുന്നുണ്ട്.
Comments