പത്തനംതിട്ട: ഹണി ട്രാപ്പിലൂടെ സർവ്വകലാശാല ജീവനക്കാരനായ 75-കാരനിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ സീരിയൽ താരവും സുഹൃത്തും അറസ്റ്റിൽ. സീരിയൽ താരവും അഭിഭാഷകയുമായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി നിത്യ, കൊല്ലം പരവൂർ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. 11 ലക്ഷം രൂപയാണ് 75 കാരനിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്.
വീട് വാടകയ്‌ക്ക് നൽകുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ വയോധികനുമായി പരിചയത്തിലാകുന്നത്. പിന്നീട് ബന്ധം കൂടുതൽ സൗഹൃദത്തിലേക്ക് വളർന്നു. വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് നിത്യ വയോധികനെ വിളിച്ചു വരുത്തി. പിന്നീട് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് നിത്യയ്‌ക്കൊപ്പം നിർബന്ധിപ്പിച്ച് ഫോട്ടേയെടുത്തു. ഇതിന് പിന്നാലെ നിത്യയുടെ ആൺ സുഹ്യത്ത് വീട്ടിലെത്തി ഇരുവരുടെയും ചിത്രങ്ങളെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് 11 ലക്ഷം രൂപ വയോധികനിൽ നിന്നും പ്രതികൾ കൈക്കലാക്കുകയായിരുന്നു.
പ്രതികൾ പിന്നീടും കൂടുതൽ തുക വയോധികനോട് ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ നൽകാമെന്ന് ഇവർ രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തു. ഇവരുടെ നിരന്തര ഭീഷണിയെ തുടർന്ന് വയോധികൻ ജൂലൈ 18-ന് പരവൂർ പോലീസിൽ പരാതി നൽകി. തുടർന്ന് പ്രതികൾ ഒളിവിൽ പോയിരുന്നു. പണം നൽകാമെന്ന് പറഞ്ഞ് തന്ത്രപൂർവ്വം ഇവരെ വിളിച്ചു വരുത്തിയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments