ഫിഫ ലോകകപ്പ് യോഗ്യതറൗണ്ടിൽ ഇന്ത്യയ്‌ക്ക് എതിരാളികൾ ശക്തർ. ഗ്രൂപ്പ് എയിൽ കുവൈറ്റിനും പ്രിലിമിനറി ജയിച്ചെത്തുന്ന ടീമിനും ഒപ്പം ഖത്തറാണ് ഇന്ത്യയ്‌ക്ക് എതിരാളികൾ. ഇന്ത്യ, കുവൈറ്റ്, ഖത്തർ എന്നീ ടീമുകളെ കൂടാതെ മംഗോളിയ-അഫ്ഗാനിസ്ഥാൻ മൽസരം ജയിക്കുന്ന ടീമാകും ഗ്രൂപ്പിലെ നാലാമന്മാർ. നിലവിലെ പ്രകടനത്തിൽ അഫ്ഗാനിസ്ഥാനായിരിക്കും ഗ്രൂപ്പിലെ നാലാമൻ.
കുവൈറ്റിനെ സാഫ് കപ്പിൽ ഇന്ത്യ തോൽപ്പിച്ചിരുന്നെങ്കിലും അതിശക്തരായ ടീമാണ് അവർ. ഇതിന് മുമ്പ് ലോകകപ്പ് കളിച്ചിട്ടുള്ള ടീമാണ് കുവൈറ്റെങ്കിലും ഇടയ്‌ക്ക് വിലക്ക് വന്നതാണ് ഫിഫ റാങ്കിംഗിൽ പിന്നിൽ പോകാൻ കാരണം. ഇന്ത്യ പോട്ട് രണ്ടിലെത്തിയിനാലാണ് ഇവരെ എതിരാളികളായി കിട്ടിയത്.
ലോകകപ്പ് യോഗ്യത മത്സരക്രമം ഇങ്ങനെ
കുവൈറ്റ്-ഇന്ത്യ (നവംബർ 16, 2023)
ഇന്ത്യ-ഖത്തർ (നവംബർ 21, (2023)
ക്വാളി-ഇന്ത്യ (മാർച്ച് 21, 2024)
ഇന്ത്യ-ക്വാളി (മാർച്ച് 26, 2024)
ഇന്ത്യ-കുവൈറ്റ് (ജൂൺ 6, 2024)
ഖത്തർ-ഇന്ത്യ (ജൂൺ 11, 2024)
ലോകകപ്പ് യോഗ്യതയ്‌ക്കുളള രണ്ടാം റൗണ്ടിൽ 36 ടീമുകളാണ് 9 ടീം വീതമുളള 4 ടീമുകളായി മത്സരിക്കുക. ഇന്ത്യയേക്കാൾ മികച്ച റാങ്കുള്ള ഉസ്ബക്കിസ്ഥാൻ, ചൈന, ജോർദാൻ, ബഹറിൻ തുടങ്ങിയ ടീമുകളാണ് പോട്ട് രണ്ടിൽ വന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫുട്‌ബോളിൽ ഇന്ത്യ നടത്തുന്ന മികച്ച പ്രകടനങ്ങളാണ് പോട്ട് മൂന്നിൽ നിന്ന് രണ്ടിലേക്ക് ഇന്ത്യയെ എത്തിച്ചത്.നിലവിലെ അവസ്ഥയിൽ പോട്ട് ഒന്നിലെ കരുത്തർ ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയർത്തും. ഇന്ത്യയ്‌ക്ക് രണ്ടാം സ്ഥാനക്കാരായി മൂന്നാം റൗണ്ടിലേക്ക് കടക്കാനുള്ള വലിയ സാദ്ധ്യതകളാണ് ഇതിലൂടെ തുറന്നിട്ടിരിക്കുന്നത്.
ലോകകപ്പ് യോഗ്യതയിലെ നിർണായകമായ റൗണ്ടാണ് മൂന്നാം റൗണ്ട്. രണ്ടാം റൗണ്ടിൽ നിന്നും മുന്നേറുന്ന 18 ടീമുകളാണ് ലോകകപ്പ് യോഗ്യതയ്‌ക്കായി ഏറ്റുമുട്ടുക. ടീമുകൾ ഹോം, എവേ രീതിയിൽ പരസ്പരം മത്സരിക്കും. മൂന്ന് ഗ്രൂപ്പുകളിൽ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകൾ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടും. എന്നാൽ മറ്റു ടീമുകൾക്ക് വീണ്ടും അവസരമുണ്ട്. ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് മുന്നേറും.
ഇങ്ങനെ നാലാം റൗണ്ടിലേക്ക് കടക്കുന്ന ആറ് ടീമുകൾ വീണ്ടും ഗ്രൂപ്പ് മത്സരങ്ങൾ കളിക്കും. മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പിലായിട്ടാകും ഏറ്റുമുട്ടുക. ഈ രണ്ട് ഗ്രൂപ്പിലേയും ഗ്രൂപ്പ് ചാമ്പ്യന്മാർ ലോകകപ്പിന് യോഗ്യത നേടും. ഗ്രൂപ്പ് റണ്ണേഴ്‌സ് അപ്പായി വരുന്നവർ അഞ്ചാം റൗണ്ടിലേക്ക് മുന്നേറും. ഈ റൗണ്ടിലെ പ്ലേ-ഓഫ് മത്സരങ്ങളുടെ മത്സരഫലം ആശ്രയിച്ചായിരിക്കും ടീമുകളുടെ യോഗ്യത.
ലോകകപ്പ് 48 ടീമുകളായി ഉയർത്തിയതോടെ ടൂർണമെന്റിൽ എഎഫ്‌സിക്ക് കൂടുതൽ സ്ലോട്ടുകൾ ലഭിച്ചു. നിലവിൽ ഏഷ്യയ്‌ക്ക് അനുവദിച്ചിട്ടുള്ള 4+1 ടീമുകളുടെ സ്ഥാനം ഇരട്ടിയാക്കി 8+1 ടീമുകളാവും. ലോകകപ്പിന് യോഗ്യത നേടുകയെന്ന തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കനുള്ള ഒരു അവസരം ഇന്ത്യക്ക് മുന്നിൽ എത്തിയിരിക്കുയാണ്. ബ്ലൂ ടൈഗേഴ്സിന് യോഗ്യത നേടുന്നതിന് അടുത്തെത്താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്ന് വാസ്തവമാണ്. എങ്കിലും മുമ്പ് എന്നത്തേക്കാളുമുപരി ഇത്തവണ ആരാധകർ പ്രതീക്ഷയിലാണ്.
Comments