തിരുവനന്തപുരം: പി. ജയരാജന്റെ ഭീഷണി അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ. സിപിഎം നേതാക്കളുടെ കൊലവിളി ഒരുപാട് കണ്ട സംഘടനയാണ് യുവമോർച്ച. ഭരണസ്വാധീനം പോലുമില്ലാതെ എല്ലാ വെല്ലുവിളിയെയും കേരളത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് അതിജീവിച്ച യുവജന പ്രസ്ഥാനമാണിതെന്ന് ജയരാജൻ മറക്കണ്ട. സിപിഎമ്മിൽ ഓട്ടക്കാലണ വില പോലുമില്ലാത്ത ജയരാജൻ സഖാക്കളുടെ കൈയ്യടി കിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും യുവമോർച്ച അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.
കൊലവിളി പരാമർശം നടത്തിയ പി. ജയരാജനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം. എ.എൻ ഷംസീറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുകതന്നെ ചെയ്യുമെന്നും പ്രഫുൽകൃഷ്ണൻ സൂചിപ്പിച്ചു.
അതേസമയം പി.ജയരാജന്റെ കൊലവിളി മുദ്രാവാക്യത്തിനെതിരെ കണ്ണൂർ എസ്പിക്ക് യുവമോർച്ച പരാതി നൽകി. കൊലപാതകം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ജയരാജന്റെ വാക്കുകൾ കണ്ണൂർ ജില്ലയിൽ വീണ്ടും രാഷ്‌ട്രീയ സംഘർഷത്തിന് വഴിവെക്കാൻ സാധ്യതയുള്ളതാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. IRPC പോലുള്ള സംഘടനാ ചുമതല വഹിച്ചുകൊണ്ട് പരസ്യമായി യുവമോർച്ച പ്രവർത്തകരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ പി.ജയരാജനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Comments