കൊൽക്കത്ത: മുഹറം കാലത്തെ ശബ്ദമലിനീകരണം നിയമവിരുദ്ധമാണെന്നും അത് നിയന്ത്രിക്കാൻ പൊതുവായ നിർദേശങ്ങളും അറിയിപ്പുകളും നൽകണമെന്നും കൽക്കട്ട ഹൈക്കോടതി പോലീസിനോടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും നിർദ്ദേശിച്ചു. ശബ്ദമലിനീകരണം ജനങ്ങളുടെ സമാധാനത്തിന് ഭംഗം വരുത്തുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പറഞ്ഞു. രാത്രി 10 മണിക്ക് ശേഷം ഉച്ച ഭാഷിണിപ്രവർത്തിപ്പിക്കുന്നത് നിരോധിക്കപ്പെട്ടതാണ്. എന്നാൽ ഈ വിഷയം എല്ലാവർക്കും അറിയാമോ എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് ഒരു പൊതു അറിയിപ്പ് നൽകാൻ പോലീസിനോട് ഉത്തരവിട്ടു. അതേ സമയംതുറന്ന പ്രദേശത്തെ അടുക്കളകൾ മൂലമുണ്ടാകുന്ന പൊതുജന ശല്യം നിയന്ത്രിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് നോട്ടീസ് നൽകാനും കോടതി നിർദേശിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 25(1) പ്രകാരം മതം അനുസരിച്ചു ജീവിക്കാനുള്ള അവകാശവും ആർട്ടിക്കിൾ 19(1)(എ) പ്രകാരം ജീവിക്കാനുള്ള അവകാശവും സമതുലിതമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു . ” തനിക്ക് ഇഷ്ടപ്പെടാത്തതോ ആവശ്യപ്പെടാത്തതോ ആയ എന്തെങ്കിലും കേൾക്കാൻ ഒരു പൗരനെ നിർബന്ധിക്കണമെന്ന് പറയാനാവില്ല, ” എന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
ഡ്രം അടിക്കൽ ദിവസം മുഴുവൻ തുടർച്ചയായി തുടരാനാകില്ലെന്ന് പറഞ്ഞ കോടതി, ഡ്രം അടിക്കുന്നതിനുള്ള സമയം ക്രമീകരിച്ച് പൊതു അറിയിപ്പ് ഉടൻ പുറപ്പെടുവിക്കാൻ പോലീസിന് നിർദ്ദേശം നൽകി.
“രാവിലെ രണ്ട് മണിക്കൂറും വൈകിട്ട് രണ്ട് മണിക്കൂറും അനുമതി നൽകണമെന്നാണ് നിർദ്ദേശം. 8 മണിക്ക് മുമ്പ് തുടങ്ങാൻ പാടില്ല. സ്കൂളിൽ പോകുന്ന കുട്ടികൾ ഉണ്ടാകും, പരീക്ഷയുണ്ട്, പ്രായമായവരും രോഗികളും. സാധാരണയായി രാവിലെ രണ്ട് മണിക്കൂർ, വൈകുന്നേരം രണ്ട് മണിക്കൂർ എന്നിങ്ങനെയാണ് നിങ്ങൾ അനുവാദം നൽകുന്നത്. എന്നാൽ രാത്രി 7 മണി കഴിഞ്ഞാൽ ഇത് സംഭവിക്കാൻ പാടില്ല, ’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
പാർക്ക് സർക്കസ് പ്രദേശത്തെ അന്തേവാസി നൽകിയ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുഹറം ഉത്സവത്തിന്റെ പേരിൽ പ്രാദേശിക ഗുണ്ടകൾ തന്റെ പ്രദേശത്ത് രാത്രി വൈകുവോളം തുടർച്ചയായി ഡ്രം അടിക്കുന്നുവെന്ന് പരാതിയിൽ വാദിച്ചു. സഹായത്തിനായി ഹരജിക്കാരി പോലീസിനെ സമീപിച്ചപ്പോൾ അവരെ തിരിച്ചയച്ചുവെന്നും “കോടതി ഉത്തരവുമായി തിരികെ വരാൻ” പോലീസ് ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇന്ത്യ vs കെകെആർ മജസ്റ്റിക് കോളനി വെൽഫെയർ എന്ന കേസ് ഉദ്ധരിച്ച കൊൽക്കത്ത ഹൈക്കോടതി, മതത്തിന്റെ അടിസ്ഥാനത്തിൽ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട സമാനമായ പ്രശ്നം സുപ്രീം കോടതി പരിഗണിക്കുകയും മറ്റുള്ളവരുടെ സമാധാനം കെടുത്തി പ്രാർത്ഥന നടത്തണമെന്ന് ഒരു മതവും നിർദ്ദേശിക്കുന്നില്ലെന്നു വിധിച്ചതും ചൂണ്ടിക്കാട്ടി.














