പത്തനംതിട്ട: ഒന്നരവർഷം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യയുടെ മൊഴി. സംഭവത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്. കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെയാണ് കാണാതായത്. നൗഷാദിന്റെ മരണത്തെ തുടർന്ന് ഭാര്യ അഫ്‌സാനയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
അഫ്‌സാന നൽകിയ മൊഴി അനുസരിച്ച് കുടുംബം വാടകയ്‌ക്ക് താമസിച്ചിരുന്ന അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വീട്ടിലും പറമ്പിലും സമീപത്തെ സെമിത്തേരിയിലും ഉൾപ്പെടെ പോലീസ് തിരച്ചിൽ നടത്തി. എന്നാൽ ശ്രമം വിഫലമായതല്ലാതെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായില്ല. ശുചിമുറിയുടെ മാലിന്യക്കുഴിയുടെ സ്ലാബ് ഉൾപ്പെടെ മാറ്റി അന്ന് ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.
മൃതദേഹം മറവു ചെയ്തത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ മറുപടികളാണ് യുവതി നൽകുന്നത്. നൗഷാദിന്റേതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ പറമ്പിൽ നിന്നും കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥിരമായി മദ്യപിച്ച് വഴക്കിട്ടിരുന്ന നൗഷാദിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു യുവതി മൊഴി നൽകിയത്. ദൃശ്യം മോഡൽ കൊലപാതകം എന്ന് പോലീസുകാർ തന്നെ പറയുന്നുണ്ടെങ്കിലും ഒരു തുമ്പ് പോലും ഇതുവരെ കിട്ടാത്തതിനാൽ അന്വേഷണം വഴി മുട്ടിയ അവസ്ഥയിലാണ്.
Comments