പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ഈജിപ്ഷ്യൻ മുസ്ലീം മതപ്രാസംഗികന്‍ ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. മതാചാരങ്ങളുടെ മറവിൽ ചികിത്സ നടത്തി സഹോദരങ്ങളായ മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മുസ്ലീം മതപ്രാസംഗികനെയാണ് കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.
ദുർവാശിയും അസൂയയുമുള്ള പെൺകുട്ടികളെ ഭേദപ്പെടുത്താനുള്ള ഖുറാനിലെ ആത്മീയ രോഗശാന്തിയുടെ, നിയമപരമായ രൂപമായ ‘റോക്വിയ’ എന്ന ചികിത്സ രീതി തനിക്ക് അറിയാമെന്ന് പെൺകുട്ടികളുടെ പിതാവിനെ ഇയാൾ ബോധ്യപ്പെടുത്തി. തുടർന്ന് രോഗം ഭേദമാക്കാൻ സഹോദരങ്ങളെ തന്റെ വസതിയിലേക്ക് കൊണ്ടുവരണമെന്ന് പ്രാസംഗികൻ ആവശ്യപ്പെട്ടു.
ചികിത്സയ്ക്ക് പിന്നാലെ പെൺകുട്ടികൾ കരഞ്ഞുകൊണ്ടാണ് തിരികെ വീട്ടിലെത്തിയത്. തുടർന്ന് കാര്യം തിരക്കിയപ്പോഴാണ് പെൺകുട്ടികൾ സംഭവം വിവരിച്ചത്. ലൈംഗിക തൃഷ്ണയോടെ പ്രാസംഗികൻ ശരീരത്തിൽ സ്പർശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. തുടർന്ന് സംഭവത്തിൽ പിതാവ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി. ഈജിപ്ഷ്യൻ മുസ്ലീം മത പ്രാസംഗികനെപ്പറ്റിയും പെൺമക്കളെ പീഡിപ്പിച്ചതിലും കൂടുതൽ അന്വേഷിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രാസംഗികൻ കുറ്റം ചെയ്തതായി കണ്ടെത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതി അഞ്ച് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. ശിക്ഷയ്ക്ക് ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
Comments