ഡൽഹി: ലോക്‌സഭയിൽ സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ-2023 അവതരിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 1952-ലെ സിനിമാറ്റോഗ്രാഫി നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണിത്. നേരത്തെ രാജ്യസഭ പാസാക്കിയ ബില്ല് ഇപ്പോൾ ലോക്‌സഭയും അംഗീകരിച്ചു. സിനിമകളുടെ അനധികൃത റെക്കോർഡിംഗിന്റെയും പ്രദർശനത്തിന്റെയും പ്രശ്‌നങ്ങൾ ഇതോടുകൂടി പരിഹരിക്കപ്പെടും. വ്യാപകമായി വ്യാജ പതിപ്പുകൾ ഇറങ്ങുന്നതാണ് ചലച്ചിത്ര പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തിലാണ് പുതിയ ബില്ല് പാസാക്കിയിരിക്കുന്നത്. ശബ്ദ വോട്ടോടുകൂടി പാസായ ബില്ലിൽ രാഷ്‌ട്രപതി കൂടി ഒപ്പു വെച്ചാൽ അംഗീകൃതമാകും.
ജൂലൈ 20-നായിരുന്നു രാജ്യസഭയിൽ സിനിമാറ്റോഗ്രാഫി ഭേദഗതി ബില്ല് അവതരിപ്പിച്ചത്. പുതിയ നിമയം അനുസരിച്ച് സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ 3 വർഷം വരെ തടവു ലഭിക്കാം. കൂടാതെ നിർമ്മാണ ചിലവിന്റെ 5% പിഴയും പ്രതികൾ അടയ്‌ക്കേണ്ടി വരും. സിനിമാ ശാലകളിൽ സിനിമയും രംഗങ്ങളും ഫോണിൽ പകർത്തുന്നവർക്കും ഇത് ബാധകമാണ്. മാത്രമല്ല, സെൻസർ ചെയ്ത സിനിമ സർക്കാരിന് ആവശ്യമെങ്കിൽ പിൻവലിക്കാനും നിയമമായി.
പ്രായത്തെ അടിസ്ഥാനമാക്കിയുള്ള അധിക സർട്ടിഫിക്കറ്റ് വിഭാഗങ്ങളും ഭേദഗതികളിൽ ഉൾപ്പെടുത്തും. ഇനി മുതൽ എ സർട്ടിഫിക്കറ്റ് യു സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിനൊപ്പം തന്നെ യുഎ കാറ്റഗറിയിൽ 7+, 13+,16+ എന്നിങ്ങനെ വിവിധ പ്രായപരിധിയിലുള്ളവർക്ക് കാണുന്നതിനുള്ള സർട്ടിഫിക്കറ്റുകളും നൽകും. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാ മേഖലയ്‌ക്ക് ഓരോ വർഷവും 20,000 കോടി രൂപയുടെ നഷ്ടം വരെ ഉണ്ടാകുന്നുണ്ട്. പുതിയ നിയമം സിനിമാ മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















