മുംബൈ: ഇടവേളയ്‌ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി പേസർ ജസ്പ്രീത് ബുംറ. പത്ത് മാസങ്ങൾക്കിപ്പുറം, അയർലൻഡിനെതിരായ ട്വിന്റി 20 പരമ്പരയിൽ ബുംറ ഇന്ത്യൻ ടീമിനെ നയിക്കും. ഓഗസ്റ്റ് 18-നാണ് മത്സരം. ബുംറ ക്യാപ്റ്റനായ ടീമിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഋതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റൻ.
സഞ്ജു സാംസൺ, യശ്വസി ജയ്‌സ്വാൾ, ജിതേഷ് ശർമ, റിങ്കു സിംഗ്, തിലക് വർമ തുടങ്ങിയവർ ടീമിലുണ്ടെങ്കിലും ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്നൊഴിവാക്കി. മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരങ്ങളുടെയും വേദി ഡബ്ലിനാണ്. ഓഗസ്റ്റ് 18,20,23 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.
2022 സെപ്റ്റംബറിലാണ് ബുംറയ്‌ക്ക് പരിക്കേൽക്കുന്നത്. എന്നാൽ അടുത്തിടെയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തിരിച്ചുവരാനുള്ള പരിശ്രമത്തിലായിരുന്നു താരം. ഇതോടെ 2023 ഏകദിന ലോകകപ്പിൽ ബുംറ കളിക്കുമെന്ന് ഉറപ്പായി. വരുന്ന ഏഷ്യ കപ്പിലും താരം കളിക്കുമെന്നാണ് വിലയിരുത്തൽ.
ക്യാപ്റ്റനായി ജസ്പ്രീത് ബുംറയും വൈസ് ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്വാദും നയിക്കുന്ന ടീമിൽ യശസ്വി ജയ്‌സ്വാൾ, തിലക് വർമ, റിങ്കു സിംഗ്, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ , അർഷ്ദീപ് സിങ്, മുകേഷ് കുമാർ, അവേശ് ഖാൻ എന്നിവരുമുണ്ടാകും. ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്.
Comments