പൂനെ: തിലക് സ്മാരക മന്ദിർ ട്രസ്റ്റ് നൽകുന്ന ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഏറ്റുവാങ്ങും. മികച്ച നേതൃത്വത്തിനും പൗരന്മാരിൽ ദേശസ്നേഹം ഉണർത്തുന്നതിനുമുള്ള അംഗീകാരമായാണ് അവാർഡ് പ്രധാനമന്ത്രിക്ക് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ പങ്കെടുക്കും എന്നതാണ് ശ്രദ്ധേയം. മഹാരാഷ്‌ട്ര ഗവർണർ രമേഷ് ബായിസ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ശരദ് പവാർ എൻഡിഎയുടെ ഭാഗമാകും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പരിപാടിയിൽ അദ്ദേഹം എത്തുന്നത്. ചടങ്ങിൽ പവാർ എത്തുന്നതിനെതിരെ കോൺഗ്രസ് അതൃപ്തി അറിയിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞ ആഴ്ച അജിത് പവാർ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ് ശരദ് പവാർ എൻഡിഎയിലേക്ക് എത്തുമെന്നുള്ള വാർത്ത പ്രചരിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയും ചടങ്ങിൽ അതിഥിയായി എത്തും. ഹിന്ദ് സ്വരാജ് സംഘ് എന്നറിയപ്പെട്ടിരുന്ന ട്രസ്റ്റിന്റെ പ്രസിഡന്റ് ദീപക് തിലകാണ് അവാർഡ് സമ്മാനിക്കുക. ഇന്ദിരാഗാന്ധി, അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിംഗ് എന്നിവർക്കും ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം നേരത്തെ ലഭിച്ചിട്ടുണ്ട്.
Comments