കാബുൾ: സംഗീതം അനിസ്ലാമികം, സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. സംഗീതം ആസ്വദിക്കുന്നത് ശരിഅത്ത് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപകരണങ്ങൾ നശിപ്പിച്ചത്. ഹെറാത്ത് പ്രവിശ്യയിൽ സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന താലിബാന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് യുവാക്കൾക്ക് മതത്തൊടുള്ള താത്പര്യം കുറയാൻ കാരണമാകും. അതിനാലാണ് ഇത്തരം നടപടിയെന്ന് താലിബാൻ സദാചാര മന്ത്രാലയത്തിന്റെ പ്രതിനിധി അസീസ് അൽ-റഹ്മാൻ അൽ-മുഹാജിർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് താലിബാൻ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ചത്. വിവാഹവേദികളിൽ നിന്നുമാണ് സംഗീതോപകരണങ്ങൾ കൂടുതലായും പിടിച്ചെടുത്തിരിക്കുന്നത്. ഹാർമോണിയം, തബല, ഗിത്താർ, ആംപ്ലിഫയർ, സ്പീക്കർ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ടവയെല്ലാം നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതു മുതൽ, ഇസ്ലാമിക ഭരണകൂടം ശരീഅത്ത് നിയമങ്ങൾക്ക് അനുസൃതമല്ലെന്ന് കരുതുന്ന എന്തിനും നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 2021 ആഗസ്തിലാണ് താലിബാൻ അഫ്ഗാനിൽ അധികാരം ചിടിച്ചെടുത്തത്. ആഴ്ചകൾക്ക് മുൻപാണ് താലിബൻ ബ്യൂട്ടി പാർലറുകൾ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയത്. മുടി നട്ടുപിടിപ്പിക്കുന്നതും പുരികം പറിച്ചെടുക്കുന്നതും ശരീഅത്തിനോ ഇസ്ലാമിക നിയമത്തിനോ എതിരാണ്. കൂടാതെ അമിതമായ മേക്കപ്പ് സ്ത്രീകളെ പ്രാർത്ഥനയിൽ നിന്ന് തടയുമെന്നും താലിബാൻ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കോളേജുകളിൽ പ്രവേശനത്തിന് വിലക്കുണ്ട്. ഒപ്പം പൊതു ഇടങ്ങളിലും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
Comments