തിരുവനന്തപുരം: ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് സംസ്ഥാന സർക്കാർ നവീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തിരുവിതാംകൂർ രാജകുടുംബം. മഹാരാജാവിന്റെ സ്വകാര്യ സ്വത്തായ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം രാജകുടുംബത്തിന്റെ അംഗീകാരം ഇല്ലാതെ സംസ്ഥാന സർക്കാർ നവീകരിച്ച് ഉദ്ഘാടനം നടത്തുന്നുമെന്നാണ് രാജ കുടുംബം ആരോപിക്കുന്നത് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകൾക്കും ഡൽഹി മുനിസിപ്പൽ കോർപറേഷനും രാജകുടുംബം പരാതി നൽകി. ആഗസ്റ്റ് നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച ട്രാവൻകൂർ ഹൗസ് ഉദ്ഘാടനം നിർവഹിക്കുന്നത്.
1948-ലെ ഉടമ്പടി അനുസരിച്ച് തിരുവിതാംകൂർ മഹാരാജാവിന്റെ സ്വകാര്യ സ്വത്തുക്കളിൽ ഉൾപ്പെടുത്തിയതുമായ ഭൂമിയാണ് ട്രാവൻകൂർ ഹൗസ് സ്ഥിതി ചെയ്യുന്നത്. 14 ഏക്കറിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1948 മാർച്ച് ഒന്നുമുതൽ സോവിയറ്റ് എംബസിക്ക് 10 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. 3500 രൂപ നിരക്കിലാണ് ഭൂമിയും കെട്ടിടവും മാസവാടകയ്‌ക്ക് നൽകിയത്. ഈ പാട്ടക്കാലാവധി അവസാനിച്ചതൊടെ സ്ഥലം സംസ്ഥാന സർക്കാരിന്റെ പക്കലായെന്നാണ് പരാതി. രാജകുടുംബത്തിന്റെ അംഗീകാരമോ കരാറോ ഇത് സംബന്ധിച്ച് ഉണ്ടാക്കിയില്ലെന്നും രാജകുടുംബം ആരോപിക്കുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 363 പ്രകാരം ഇന്ത്യൻ യൂണിയനുകളുമായി ലയിച്ച ഘട്ടത്തിൽ രാജകുടുംബാംഗങ്ങളുമായി ഉണ്ടാക്കിയ കരാറുകൾക്ക് നിയമ
സംരക്ഷണമുണ്ട്. ഇതിനാൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അനുമതിയില്ലാതെ ഈ സ്വത്തിൽ മാറ്റം വരുത്താനാകില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി പോലുമില്ലാതെയാണ് സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കി നവീകരണം നടത്തിയതെന്ന് രാജകുടുംബം ആരോപിക്കുന്നു. രാജകുടുംബാംഗമായ ആദിത്യ വർമ ഉടമസ്ഥാവകാശം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് 2019ൽ ന്യൂഡൽഹി ലാൻഡ് ആൻഡ് ഡവലപ്മെന്റ് കമ്മീഷണർക്ക് അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോടു കമ്മീഷണർ വിശദീകരണം തേടിയെങ്കിലും ഇതുവരെ തുടർ നടപടികളുണ്ടായിട്ടില്ല.
Comments