ന്യൂഡൽഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതിന് ഇറാന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി ഇറാജ് ഇലാഹിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നേരിട്ട് നന്ദി അറിയിച്ചത്. ബുധനാഴ്ച മന്ത്രിയുടെ ഓഫീസിലായിരുന്നു ഇരുവരും തമ്മിലുളള കൂടിക്കാഴ്ച നടന്നത്. അടുത്തിടെ എട്ട് മത്സ്യത്തൊഴിലാളികളെയാണ് ഇറാൻ മോചിപ്പിച്ചത്.
‘ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ എച്ച്.ഇ. ഇറാജ് ഇലാഹിയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്ന് വി. മുരളീധരന്‍ ട്വീറ്ററിൽ കുറിച്ചു. ഉഭയകക്ഷി കാര്യങ്ങളും കോണ്‍സുലര്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. അടുത്തിടെ എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതിന് ഇറാന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ബാക്കിയുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ഇടപെടൽ ആവശ്യപ്പെട്ടുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു .
വിദേശകാര്യമന്ത്രാലയത്തിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് മലയാളികളടക്കമുള്ളവരുടെ മോചനം സാധ്യമായത്. മൂന്ന് ദിവസം മുൻപാണ് ഇറാൻ ഇവരെ മോചിപ്പിച്ചത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ സാജു ജോർജ്, ആരോഗ്യരാജ്, ടെന്നിസൺ, സ്റ്റാൻലി, ഡിക്സൺ എന്നിവരും മോചിപ്പിച്ചവരിൽ പെടുന്നു. ഇത് കൂടാതെ കൊല്ലം പരവൂർ സ്വദേശികളായ രണ്ടു പേരും തമിഴ്നാട് സ്വദേശിയും വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. ജൂൺ 18-നാണ് ഇറാൻ ഇവരെ കസ്റ്റഡിയിലെടുത്തത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അജ്മാനില്‍ നിന്നാണ് ഇവർ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയത്.
Comments