ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി
പരിഗണിക്കും. കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിനിടെ സമയം നീട്ടി ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി.
2024 മാർച്ച് 31 വരെ സമയം നീട്ടി കിട്ടണമെന്നാണ് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇത് സംബസിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ സാക്ഷി വിസ്താരത്തിനായി മൂന്ന് മാസം കൂടി വേണമെന്നും വിചാരണക്കോടതി ആവശ്യപ്പെട്ടു. ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും കോടതിയെ ജഡ്ജി അറിയിച്ചിട്ടുണ്ട്. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
അതേസമയം കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രോസിക്യൂഷനും ചേർന്നിരിക്കുന്നു എന്നാണ് ദിലീപിന്റെ വാദം. കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിലാണ് അതിജീവിത കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ.ബാബു ദിലീപിനോട് ചോദിച്ചിരുന്നു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമായിരുന്നു ദിലീപ് നൽകിയ മറുപടി.
Comments