മനുഷ്യന്റെ യുദ്ധക്കൊതിയുടെ ഏറ്റവും തീക്ഷ്ണമായ ആവിഷ്‌കാരമായിരുന്നു നാഗസാക്കി ആണാവാക്രമണം. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ തകർക്കാൻ അമേരിക്ക നടത്തിയ രണ്ടാം ആണവ ബോംബാക്രമണത്തിന് ഇന്ന് 78 വയസ്. ആണാവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യപത്രമാണ് ഹിരോഷിമ. ഇതിന്റെ ജീവിക്കുന്ന രക്ഷസാക്ഷികൾ ഇന്നും ജപ്പാനിലുണ്ടെന്നതും ഉള്ളലുയ്‌ക്കുന്ന കാര്യമാണ്.
1945 ഓഗസ്റ്റ് ആറിന് രാവിലെ ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിപ്പിച്ചപ്പോൾ പൊലിഞ്ഞത് ലക്ഷക്കണക്കിന് ജീവനുകളാണ്. പിന്നീട് ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും ബോംബ് വർഷിച്ചു. മൂന്ന് ദിവസത്തെ ഇടവേളയിൽ രണ്ടിടത്ത് വർഷിച്ച അണുബോംബ് തലമുറകൾ വിടാതെ ഇന്നും പിന്തുടരുന്നു. ഈ ആണവ വികരണം അഞ്ച് ലക്ഷത്തിലേറെ പേരെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നുണ്ട്.
ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പോൾ ഹാർബർ ജപ്പാൻ ആക്രമിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അന്ന് അമേരിക്കൻ കപ്പലായ യുഎസ്എസ് അരിസോണ ആക്രമിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ ഇത് കാരണമായി. ലോക ശക്തിയാകാൻ നടന്ന കിടമത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ജപ്പാന്റെ വ്യോമസേന നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായിട്ടാണ് യുഎസ് ഈ ക്രൂതര കാണിച്ചത്. രണ്ടു നഗരങ്ങളേയും അക്ഷരാർത്ഥത്തിൽ ആണവാക്രമണം ഇല്ലാതാക്കി. തുടർന്ന് ജപ്പാൻ ആഗസ്റ്റ് 15-ന് കീഴടങ്ങുന്നതായി അന്നത്തെ ചക്രവർത്തി ഹിരോഹിതോ പ്രഖ്യാപിക്കുകയായിരുന്നു.
അണുവികിരണത്തിന്റെ ദുരന്തം പേറി ജപ്പാനിൽ ഇന്നും നിരവധി പേർ ജീവിക്കുന്നു. ഇവർ അറിയപ്പെടുന്നത് ‘ഹിബാക്കുഷകൾ’എന്നാണ്. ഹിരോഷിമയിൽ ബോംബ് വർഷിച്ചതിന്റെ ഫലമായി അണുവികിരണത്തിന് ഇരയായ ബാലികയാണ് സഡാക്കോ സസുക്കി.
യുദ്ധ വിരുദ്ധതയുടെ പ്രതീകമായി സഡാക്കോ സസൂക്കിയുടെ പേപ്പർ നിർമിതിയായ സഡാക്കോ കൊക്കുകളെ ഉപയോഗിക്കുന്നു. സഡാക്കോ സസുക്കിയ്‌ക്ക് രണ്ട് വയസുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബ് പതിക്കുന്നത്. അണുബോംബിന്റെ റേഡിയേഷൻ കാരണം കേവലം പത്ത് വർഷത്തെ ആയുസ് മാത്രമായിരുന്നു ആ കുട്ടിയ്‌ക്കുണ്ടായിരുന്നത്.
ജപ്പാനിലെ പരമ്പരാഗത വിശ്വാസമനുസരിച്ച് ആയിരം പേപ്പർ കൊക്കുകളെ ഉണ്ടാക്കുന്ന കുട്ടിയ്‌ക്ക് ആ കുട്ടി ആഗ്രഹിക്കുന്ന ഒരു വരം ദൈവങ്ങൾ സാധിച്ചു കൊടുക്കും.രോഗ ദുരിതങ്ങളിൽ നിന്ന് മോചനം തേടി സഡാക്കോയും കടലാസ് പക്ഷികളെ ഉണ്ടാക്കാൻ ആരംഭിക്കുന്നു. 644 പേപ്പർ പക്ഷികളെ കടലാസിൽ നിർമ്മിച്ചപ്പോഴെക്കും വിരലുകൾ ചലിപ്പിക്കാനാവാതെ സഡാക്കോ ലുക്കീമിയയ്‌ക്ക് പൂർണമായും കീഴ്‌പ്പെട്ട് വേദനകളില്ലാത്തിടത്തേയ്‌ക്ക് യാത്രയാവുന്നു. പിന്നീട് ജപ്പാനിലുടനീളം കുട്ടികൾ സഡാക്കോയുടെ ഓർമയ്‌ക്ക് പേപ്പർ കൊക്കുകളെ ഉണ്ടാക്കിത്തുടങ്ങി. ഇന്ന് സഡാക്കോയുടെ കൊക്കുകളെ ഉണ്ടാക്കുക എന്നത് ലോകമെങ്ങും യുദ്ധവിരുദ്ധ പ്രചരണങ്ങളുടെ ഭാഗമാണ്.
ലിറ്റിൽ ബോയിയുടെ പ്രഹരത്തിൽ ഹിരോഷിമ മുഴുവനായി തകർന്നു. സ്‌ഫോടനത്തിന് ശേഷം ബാക്കിയായ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ ഇന്ന് ലോക പൈതൃക കേന്ദ്രമാണ്.
‘ഹിരോഷിമ പീസ് മെമ്മോറിയൽ’എന്ന പേരിൽ സംരക്ഷിക്കപ്പെടുന്ന ഇവിടെ എല്ലാ വർഷവും ഓഗസ്റ്റ് ആറിന് ജപ്പാന്റെ മനസ് ഒന്നിച്ച് ചേരുന്നു. ഇനിയൊരു ലോക യുദ്ധം ഉണ്ടാകരുതെന്ന പ്രാർത്ഥനയോടെയാണ് അവിടെ ഒത്തുകൂടുന്നവർ തല കുനിക്കുക.
Comments