ബെർലിൻ: ലോക അമ്പെയ്‌ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ വേട്ട തുടർന്ന് ഇന്ത്യ. ഇന്നലെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ അദിതി സ്വാമിയും ഓജസ് പ്രവീണും ഇന്ത്യയ്‌ക്കായി സ്വർണം നേടി. വനിതകളുടെ വ്യക്തിഗത ഇനത്തിൽ ഇന്ത്യൻ താരം ജോതി സുരേഖയ്‌ക്ക് തന്നെയാണ് വെങ്കലവും. ബെർലിനിൽ നിന്ന് ഇന്ത്യ മടങ്ങുന്നത് ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച നേട്ടവുമായാണ്. ഇത് സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആത്മവിശ്യാസം പകരും.
അമ്പെയ്‌ത്ത് കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ ലോകകിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി 17കാരിയായ അദിതി സ്വാമി. പുരുഷൻമാരുടെ കോമ്പൗണ്ട് വിഭാഗത്തിൽ ഒന്നാമനായ ഓജസ് പ്രവീൺ അമ്പെയ്‌ത്ത് ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ പുരുഷതാരവുമായി മാറി.
ഫൈനലിൽ മെക്സിക്കൻ താരം ആൻഡ്രിയെ ബെസറെയെ പരാജയപ്പെടുത്തിയാണ് (149-147) അദിതി രണ്ടാം സ്വർണം നേടിയത്.കഴിഞ്ഞ ദിവസം സ്വർണം നേടിയ കോമ്പൗണ്ട് ടീം വിഭാഗത്തിലെ ഇന്ത്യൻ വനിത സംഘത്തിലെ അംഗമായിരുന്നു താരം. മഹാരാഷ്‌ട്രയിലെ സത്താര സ്വദേശിനിയായ അത്ഥിതി ലോക ജൂനിയർ ചാമ്പ്യനുമാണ്.
പുരുഷൻമാരുടെ കോമ്പൗണ്ട് വിഭാഗം ഫൈനലിൽ മുഴുവൻ പോയിന്റും നേടിയാണ് ഓജസ് ലോകചാമ്പ്യനായത്. ഫൈനലിൽ പോളണ്ടിന്റെ ലുക്കാസ് സിബിൽസ്‌കിയെയാണ് താരം തോൽപ്പിച്ചത്. അത്ഥിതിക്കൊപ്പം മഹാരാഷ്‌ട്രയിലെ സത്താരയിൽ കോച്ച് പ്രവീൺ സാവത്തിന് കീഴിലാണ് ഓജസും പരിശീലിക്കുന്നത്.















